കുണ്ടറ: കേരളത്തില്‍ പട്ടികവിഭാഗക്കാര്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാരും പോലീസും കൊടിയ പീഡനങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പട്ടികജാതി-വര്ഗമോര്ച്ച ദേശീയ പ്രസിഡന്റ് ദുഷ്യന്ത്കുമാര്‍ ഗൗതം.
കൊല്ലത്തെ, പെരിനാട് തൊണ്ടിറക്ക്മുക്കില് കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്ത് ലോക്കപ്പ് മര്‍ദ്ദനത്തില്‍ മരിച്ച കുഞ്ഞുമോന്റെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ദളിതരുടെ വോട്ടുവാങ്ങി അധികാരത്തില്‍ കയറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ദളിതര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുഞ്ഞുമോന്റെ അമ്മ തന്റെ മകന് പോലീസില്‍ നിന്ന് നേരിട്ട ദുരനുഭവം വിതുമ്പിക്കൊണ്ടാണ് വിശദീകരിച്ചത്.
ബിജെപി ദക്ഷിണമേഖല ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ പരിഭാഷപ്പെടുത്തി. കുഞ്ഞുമോന്റെ അമ്മ നല്കിയ നിവേദനം തുടര്‍നടപടികള്‍ക്കായി പ്രധാനമന്ത്രിക്ക് കൈമാറുമെന്ന് ദുഷ്യന്ത്കുമാര്‍ ഗൗതം പറഞ്ഞു. കേരളത്തില്‍ നടന്ന മുഴുവന്‍ ദളിത് പീഡനങ്ങളിലും സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടേണ്ടിവരുമെന്നും ഇക്കാര്യം കേരള സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയാണെന്നും ദുഷ്യന്ത്കുമാര്‍ ഗൗതം കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം വേലായുധന്, ഡോ.പി.പി.വാവ, പട്ടികജാതി മോര്‍ച്ച അഖിലേന്ത്യ വൈസ്പ്രസിഡന്റ് എല്‍.മുരുകന്, സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, ബിജെപി ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, പട്ടികജാതി ജില്ലാ പ്രസിഡന്റ് നെടുമ്പന ശിവന്, കുണ്ടറ മണ്ഡലം വൈസ് പ്രസിഡന്റ് മഠത്തില്‍ സുനില്‍, ഇരവിപുരം മണ്ഡലം ജനറല്‍ സെക്രട്ടറി പ്രജീഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: