തിരുവനന്തപുരം: ജിഷകേസില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷന്‍ ദുഷ്യന്ത് കുമാര്‍ ഗൗതം. ദളിത് ആക്രമണത്തിന് ഇരയായവരെ ഉള്‍പ്പെടുത്തി ദളിത് ആക്രമണങ്ങള്‍ക്കെതിരെ പട്ടികജാതി മോര്‍ച്ച സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിഷയുടെ കൊലപാതകത്തില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ഇപ്പോഴും പുറത്താണ്. ദളിത് പീഡനങ്ങളിലെ കുറ്റവാളികളെ സംരക്ഷിക്കുന്നതില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടാണ്. കേരളത്തിലെ ഇടത് ഭരണത്തില്‍ ദളിത് പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു. പോലീസിനെ ഉപയോഗിച്ചുപോലും ദളിത് ആക്രമണം നടത്തുന്നു. കൊല്ലം കുണ്ടറയില്‍ കുഞ്ഞുമോനെ പോലീസ് മര്‍ദ്ദിച്ചുകൊന്നു. കൊല്ലത്ത് തന്നെ സ്റ്റേഷനിലെത്തിയ സൂരജ് എന്ന യുവാവിനെ പോലീസ് മര്‍ദ്ദിച്ച് അവശനാക്കി. നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കേരളത്തിലേക്ക് കേന്ദ്രം നല്കിയ ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നു എന്നതിന്റെ തെളിവുകളാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍. ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മാപ്പുപറഞ്ഞപോലെ കേരള സര്‍ക്കാരും ഫണ്ട്മാറ്റിചെലവഴിച്ചതിന് മാപ്പ് പറയേണ്ടിവരും. ദളിത് സഹോദരന്മാര് ബിജെപിയിലേക്ക് വരുന്നതിന്റെ പ്രതികാരമായാണ് സിപിഎം അക്രമം നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ ദളിത് വിഭാഗങ്ങള്‍ക്കായി നടപ്പാക്കിയ കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. അവ നേടിയെടുക്കാന്‍ ഓരോരുത്തരും അയ്യങ്കാളിയും ഡോ.ബി.ആര്. അംബേദ്കറും ആയിമാറണമെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പപ്പു, കൊല്ലത്ത് പോലീസ് മര്‍ദ്ദിച്ച് അവശനാക്കിയ സൂരജ് എന്നിവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ അദ്ധ്യക്ഷനായിരുന്നു. ഒ.രാജഗോപാല്‍ എംഎല്‍എ, പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി അഡ്വ.എല്‍.മുരുകന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറിമാരായ വി.വി.രാജേഷ്, സി.ശിവന്‍കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി.വാവ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, സഹപ്രഭാരി പി.എം.വേലായുധന്, മഹളാമോര്ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, പട്ടികജാതി മോര്‍ച്ച ജനറല്‍ സെക്രട്ടറിമാരായ സി.എ.പുരുഷോത്തമന്, സര്‍ജു, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.സ്വപ്നജിത്, മുകുന്ദന് പള്ളിയറ, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഡാനി.ജെ.പോള്‍, സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: