തിരുവനന്തപുരം: ക്രിമിനല്‍ കേസ് ഒത്തു തീര്‍പ്പാക്കി സ്വയം കോടതി ചമഞ്ഞ് സിപിഎം ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം നടക്കവേ ഭരിക്കുന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പരാതിക്കാരനെ വിളിച്ചുവരുത്തി പരിഹാരമുണ്ടാക്കുമെന്ന് പറയുന്നത് ഇതിന്റെ തെളിവാണെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
ജാമ്യമില്ലാ കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് സിപിഎം എറണാകുളം ജില്ലാ കമ്മറ്റി അംഗമായ സക്കീര്‍ ഹുസൈന്. സക്കീര്‍ ഹുസൈനെതിരേ പരാതി നല്കിയ വ്യവസായി ജൂബി പൗലോസിനെയാണ് സിപിഎമ്മിന്റെ പ്രമുഖ നേതാവായ എളമരം കരീം താന്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതും തെളിവെടുപ്പ് നടത്തിയതും. പാര്‍ട്ടി നേതാവ് ജാമ്യമില്ലാ കേസില്‍ ഇതുവരെ പിടികൊടുക്കാതെ ഒളിവിലായപ്പോഴാണ് സംസ്ഥാന നേതാവ് പരാതിക്കാരനെ കാണുന്നതും മൊഴിയെടുക്കുന്നതും. മറ്റൊരു പരാതിക്കാരനെ താന്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ എളമരം കരീം പോലീസില്‍ പരാതി നല്‍കേണ്ടെന്നും ഇനിമേലില്‍ പ്രശ്നങ്ങളില്ലാത്തവിധം പ്രശ്നം പരിഹരിച്ചുകൊള്ളാമെന്നുമാണ് ഉറപ്പു നല്‍കിയത്. ഇവിടെ സിപിഎം സമാന്തര നിയമ സംവിധാനം സൃഷ്ടിക്കുകയാണെന്ന് മുരളീധരന് പറഞ്ഞു.
സക്കീര്‍ ഹുസൈന് ജാമ്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിയെ പിടിക്കേണ്ടത് പോലീസിന്റെ ചുമതലയാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറയുന്നത്.
സക്കീര്‍ ഹുസൈനു ജാമ്യം ലഭിക്കാന്‍ പാര്‍ട്ടി തലത്തില്‍തന്നെ ശ്രമം നടക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. ഇയാള്‍ പ്രതിയായ കേസിന്റെ അന്വേഷണം എറണാകുളം സൗത്ത് സിഐയില്‍നിന്ന് ഡിസിആര്‍ബി. അസിസ്റ്റന്റ് കമ്മിഷണറെ ഏല്‍പ്പിച്ചിരുന്നു. പക്ഷേ ആ ഉദ്യോഗസ്ഥന് അവധിയിലായതിനാല്‍ ഇതുവരെ അന്വേഷണം മുന്നോട്ടുപോയിട്ടില്ല. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ നടത്തുന്ന സിപിഎമ്മിന്റെ തന്ത്രമാണ് ഇതിനു പിന്നിലും ഉള്ളതെന്ന് മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: