ബീജിങ്: ചൈനയുടെ യുദ്ധവിമാനമായ ജെ10 പറത്തിയ ആദ്യ വനിതാ പൈലറ്റ് യു സു പരിശീലനത്തിനിടെ കൊല്ലപ്പെട്ടു. ഓഗസ്റ്റ് ഫസ്റ്റ് എയ്റോബാറ്റിക് ഡിസ്പ്ലേ ടീമില്‍ അംഗമായിരുന്നു യു സു(30).
കഴിഞ്ഞയാഴ്ച അവസാനത്തോടെ ഉത്തര പ്രവിശ്യയായ ഹെബീയിലായിരുന്നു അപകടം. പരിശീലനത്തിനിടെ യു സു വിമാനത്തില്‍ നിന്ന് ചാടുന്നതിനിടെ വേറൊരു വിമാനത്തിന്റെ ചിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യത്തിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന പുരുഷ പൈലറ്റ് സുരക്ഷിതനാണ്.
യു സുവിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ചൈനീസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, ബ്ലാക്ക് ബോക്സ് എന്നിവയും അന്വേഷണ സംഘം പരിശോധിക്കും.
യു സുവിന്റെ മരണം ചൈനയിലെ വൈമാനിക പരിശീലനത്തെക്കുറിച്ച് ഏറെ സംശയങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പരിശീലനത്തിലുള്ള പാകപ്പിഴയാണോ മരണത്തിനു പിന്നിലെന്നും നവ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
അതേസമയം യുദ്ധവിമാനത്തിന്റെ പൈലറ്റായി വനിതകളെ തെരഞ്ഞെടുത്ത ആദ്യ രാജ്യം ചൈനയാണ്. വനിതാ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിന് വിദേശത്തോ സ്വദേശത്തോ ആരും ലഭ്യമില്ലാതിരുന്നപ്പോഴാണ് യു സു സൈന്യത്തില്‍ ചേരുന്നത് തന്നെ. അതുകൊണ്ടുതന്നെ യു സുവിന്റേത് സാഹസിക പ്രവൃത്തിയായാണ് ലോകം തന്നെ കണക്കാക്കിയിരുന്നത്.
2004ലെ സിംഗിള്‍ എഞ്ചിന് മള്‍ട്ടി റോള്‍ ജെറ്റ് വിമാനം പറത്തിയ ആദ്യ ചൈനീസ് വനിതാ പൈലറ്റു കൂടിയാണ് യു സു. ഇവരുടെ വിയോഗം ചൈനീസ് സേനയ്ക്ക് തീരാ നഷ്ടമാണെന്ന് ഗ്ലോബല്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈനയുടെ അഭിമാനം
ജെ10 എന്ന യുദ്ധവിമാനം പറത്തുന്നത് ചൈനീസ് പൈലറ്റുമാരുടെ സ്വപ്നങ്ങളില്‍ ഒന്നാണ്. ഇതാണ് യു സു വെറും നാലു വര്‍ഷത്തെ പരിശീലനം കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയത്.
2009 ലാണ് യുദ്ധവിമാനം പറത്താന്‍ യു സു യോഗ്യത നേടിയത്. അതിനുശേഷം 2012ല്‍ ജെ10 വിമാനം പറത്താനുള്ള യോഗ്യതയും നേടി.
2005ലാണ് യു സു പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ ചേര്‍ന്നത്. നാലു വര്‍ഷത്തെ കഠിന പരിശീലനത്തിനു ശേഷമാണ് യുദ്ധവിമാനം പറത്താന്‍ യു സു യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: