ന്യൂദല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അനുകൂലിക്കുന്ന നിലപാടായിരിക്കും ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുകയെന്നും മോദി പറഞ്ഞു.
ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് ഒരുക്കിയ ചായ സത്കാരത്തിനിടെ മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കുന്നതിനിടെയിലാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ട്രംപിന്റെ വിജയവും തുടര്‍ന്നുള്ള വിഷയങ്ങളും ചടങ്ങില്‍ ചര്‍ച്ചയായി.
ട്രംപുമായി എങ്ങനെ സഹകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നേതാക്കള്‍ ചോദിച്ചപ്പോഴാണ് തനിക്ക് ട്രംപുമായി നല്ല സൗഹൃദമാണുള്ളതെന്ന കാര്യം മോദി വ്യക്തമാക്കിയത്. ട്രംപുമായി എത്തരത്തിലുള്ള ബന്ധമാണുള്ളതെന്ന് വീണ്ടും ചോദ്യമുണ്ടായെങ്കിലും അതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ മോദി തയാറായില്ല.
അമേരിക്കയില്‍ അധികാരത്തില്‍ വരാനിരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാട് ഇന്ത്യയോട് കൂടുതല്‍ അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.
ഇന്ത്യയുമായി നിലനില്‍ക്കുന്ന ഉഭയകക്ഷി ബന്ധത്തില്‍ നാടകീയമായി ഒരു മാറ്റം വരുത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടാവില്ലെന്നും മോദി അറിയിച്ചു. 2000-ത്തില്‍ ബില്‍ ക്ലിന്റണ് നടത്തിയ ഇന്ത്യ സന്ദര്‍ശനത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മറ്റൊരു തലത്തിലെത്തിയതെന്നും തുടര്‍ന്ന് വന്ന സര്‍ക്കാരുകളും ഇപ്പോള്‍ തന്റെ സര്‍ക്കാരും ആ ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: