ന്യൂദല്‍ഹി: അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നല്കി മാറ്റിയെടുക്കാനെത്തുന്നവരുടെ കൈകളില്‍ ഇന്ന് മുതല്‍ മഷി പുരട്ടും. വീണ്ടും നോട്ടുകള്‍ മാറുന്നത് തടയുന്നതിനാണ് ഈ തീരുമാനം. കഴിഞ്ഞ ഏഴു ദിവസം തുടര്‍ച്ചയായി 4000 രൂപ വീതം നോട്ടുകള്‍ മാറ്റിയെടുത്തവരുടെ എണ്ണം വര്‍ദ്ധിച്ചതാണ് പുതിയ നടപടിക്ക് പിന്നില്‍.
തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ കൈവിരലില്‍ മഷി പുരട്ടുന്നതു പോലെ ഇന്ന് മുതല്‍ 4,500 രൂപവരെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ എത്തുന്നവരുടെ വിരലിലും മഷി പുരട്ടാനാണ് തീരുമാനമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് മഷി നല്കുന്ന മൈസൂര്‍ പെയിന്റ്സ് ആന്റ് വാര്‍ണീഷ് ലിമിറ്റഡാണ് ബാങ്കുകള്‍ക്കും മഷി നല്‍കുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ബാങ്കുകളില്‍ മഷിയെത്തിച്ചിട്ടുണ്ട്.
ഒരേ ആളുകള്‍ തന്നെ പല ബാങ്കുകളില്‍ നിന്നും പണമെടുക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ട്. കള്ളപ്പണക്കാര്‍ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആളുകളെ നിയോഗിച്ചിരിക്കുകയാണ്. ബാങ്കുകളിലെയും എടിഎമ്മുകളിലെയും വലിയ വരികള്‍ക്ക് കാരണം വീണ്ടും വീണ്ടും ആളുകള്‍ നോട്ടുകള്‍ മാറ്റിയെടുക്കാനെത്തുന്നതാണ്. ഇതു കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ്. ഇതിന് തടയിടാനാണിത്.
ആരാധനാലയങ്ങളിലെ പണം ബാങ്കുകളില്‍ നിക്ഷേപിക്കണം. സര്‍ക്കാര്‍ ആശുപത്രികളും ഫാര്‍മസികളും പഴയ നോട്ടുകള്‍ വാങ്ങാതിരുന്നാല്‍ ശ്രദ്ധയില്‍ പെടുത്തണമെന്നും കര്‍ശന നടപടി അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ഉണ്ടാകും. പ്രതിസന്ധിയില്‍ വലിയ അയവുണ്ടായിട്ടുണ്ടെന്നും പ്രശ്നങ്ങള്‍ എത്രയും വേഗം തീരുമെന്നും കേന്ദ്ര ധനസെക്രട്ടറി പറഞ്ഞു.
ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം നിരീക്ഷണത്തില്‍
ന്യൂദല്‍ഹി: പ്രധാനമന്ത്രി ജന്‍ധന്‍ പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകളിലെ നിക്ഷേപം കേന്ദ്രധനമന്ത്രാലയം നിരീക്ഷിക്കുന്നു. രാജ്യമെമ്പാടുമുള്ള 30 കോടി അക്കൗണ്ടുകളില്‍ വന്നു നിറയുന്ന തുകയാണ് നിരീക്ഷിക്കുന്നത്. നോട്ടു നിരോധനം വന്നതിന് ശേഷമാണ് കാലിയായി കിടന്ന ജന്‍ധന്‍ അക്കൗണ്ടുകള്‍ നിറഞ്ഞുതുടങ്ങിയത്.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ 50,000 രൂപവരെ മാത്രമേ നിക്ഷേപം അനുവദിക്കൂ എന്ന് ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചിലര്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ കള്ളപ്പണ നിക്ഷേപ കേന്ദ്രങ്ങളായി മാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലും ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്നുള്ള ഇടപാടുകള്‍ക്ക് യാതൊരു വിധ പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എന്നാല്‍ നിക്ഷേപങ്ങളിലെ അസാധാരണത്വം നിരീക്ഷിക്കും. ഇതിന് ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. മറ്റ് അക്കൗണ്ടുകളിലെ ഒന്നര-രണ്ടു ലക്ഷം വരെയുള്ള നിക്ഷേപങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കില്ല. എന്നാല്‍ അതില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടന്നാല്‍ പരിശോധിക്കണമെന്ന് നികുതി വകുപ്പിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: