തിരുവനന്തപുരം: ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സിന്റെ ത്വരിത പരിശോധന. ഉന്നത വിദ്യാഭ്യാസസെക്രട്ടറി പദവിയും വിസിയുടെ പദവിയും ദുരുപയോഗം ചെയ്തു എന്ന പരാതിയിലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ശരത്ചന്ദ്രനാണ് പരാതി നല്‍കിയത്.
ഏബ്രഹാം ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കോളേജുകളിലെ യോഗ്യതയില്ലാത്ത ലൈബ്രേറിയന്മാര്ക്ക് യുജിസി ശമ്പളത്തില്‍ നിയമനം നല്‍കിയെന്നാണ് പരാതി. ഇതിലൂടെ സര്‍ക്കാരിന് 20 കോടിയുടെ നഷ്ടമുണ്ടായെന്നും 12 വര്‍ഷമായി സര്‍ക്കാര്‍ ഈ നഷ്ടം വഹിക്കുകയാണെന്നും പരാതിയിലുണ്ട്.
പ്രിന്‍സിപ്പല്‍മാരുടെയും അധ്യാപകരുടെയും നിയമനത്തില്‍ യുജിസി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല, യൂണിവേഴ്സിറ്റി കോളേജില്‍ ഇസ്ലാമിക് ഹിസ്റ്ററിയില്‍ പിഎച്ച്ഡി അനുവദിച്ചതില്‍ ക്രമക്കേടുണ്ട് തുടങ്ങിയ ആരോപണങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഏബ്രഹാമിനെതിരെ അന്വേഷണം തുടരുന്നതിനിടെയാണ് മറ്റൊരു കേസില്‍ കൂടി പരിശോധനയ്ക്ക് തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: