കുന്നത്തൂര്‍: ഭരണിക്കാവിലെ ഓട്ടോസ്റ്റാന്റ് മാറ്റണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ആവശ്യത്തിന് സൗകര്യം ഒരുക്കാതെ തൊഴിലാളികളെ ഭീഷണിപ്പെടുത്തി സ്റ്റാന്റ് മാറ്റിച്ച അധികൃതര്‍ വ്യാപാരികളുടെ കൈയേറ്റം കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണം.
നഗരത്തിന്റെ വികസനത്തിന് വിലങ്ങുതടിയായാണ് വ്യാപാരികള്‍ റോഡ് കൈയേറി കടകള്‍ നിര്‍മിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന ഓട്ടോസ്റ്റാന്റ് രണ്ട് കടകള്‍ക്കാണ് ബുദ്ധിമുണ്ടായിരുന്നുവെങ്കില് പരിഷ്കരണം മൂലം അത് ഭരണിക്കാവിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. സ്റ്റാന്റ് മാറ്റി പ്രവര്‍ത്തിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അപ്പോള്‍ തന്നെ കെഐപി കനാല്വസ്തുവില് പുതിയ സ്റ്റാന്റ് നിര്‍മിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തീരുമാനത്തിന് മേല്‍ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയും പഞ്ചായത്ത് അധികൃതരും രംഗത്ത് വരികയായിരുന്നു. ഒടുവില്‍ കോടതി അലക്ഷ്യ നടപടിയുണ്ടാകുമെന്ന് ഭയന്ന് തൊഴിലാളികളെ സ്റ്റാന്റില്‍ നിന്നും ഒഴിപ്പിക്കുകയായിരുന്നു.
ബസ് നിര്‍ത്തിയിട്ടിരിക്കുന്ന ഭാഗത്തോട് ചേര്‍ന്ന് ഓട്ടോകള്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്താനായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാല്‍ വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാ സെക്രട്ടറിയുടെ കടയ്ക്ക് ദോഷമാകുമെന്ന് കണ്ട് ഈ തീരുമാനം ഉപേക്ഷിച്ചു. തുടര്‍ന്ന് റോഡിന്റെ മറുഭാഗത്ത് സ്റ്റാന്റ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബസ് പാര്‍ക്കിംഗും ഓട്ടോസ്റ്റാന്റും ഒരു ഭാഗത്ത് വന്നതോടെ അത് കൂടുതല്‍ ഗതാഗതകുരുക്കിന് കാരണമായി. ഇതോടെ കാല്‍നട യാത്രക്കാര്‍ രംഗത്തെത്തി.
വ്യാപാരികള്‍ പറയുന്നത് കേള്‍ക്കുന്ന ചില ഉദ്യോഗസ്ഥരാണ് ഭരണിക്കാവില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഇവിടെ ഓടയും ഫുട്പാത്തും വരെ കൈയേറിയാണ് കടകള്‍ നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് അധികൃതര്‍ക്ക് ഭരണിക്കാവ് ടൗണിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പെരുമാറ്റചട്ടം പറഞ്ഞ് ഈ തീരുമാനം നടപ്പാക്കാതിരിക്കുകയായിരുന്നു. ഇടത്-വലത് രാഷ്ട്രീയനേതാക്കന്മാര് കൈയേറ്റക്കാര്‍ക്ക് വേണ്ടി അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നഗരത്തിന്റെ വകസനത്തിന് ഉതുകുന്ന പഞ്ചായത്ത് ബസ്സ്റ്റാന്റ് അട്ടിമറിച്ചവര്‍ തന്നെയാണ് ഓട്ടോസ്റ്റാന്റ് വിഷയത്തിലും കരിനിഴല്‍ സൃഷ്ടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: