കൊട്ടാരക്കര: ഓടനാവട്ടം മുട്ടറ മേലൂട്ട് മേലേതില്‍ വീട്ടില്‍ ശരത്ചന്ദ്രന്റെ ഭാര്യ അമ്മുകൃഷ്ണന്റെ മരണം ആത്മഹത്യയല്ലെന്നും ആസൂത്രിതകൊലപാതകമാണെന്നും അമ്മു കൃഷ്ണന്റെ മാതാവ് മുളവന പേരയംമുക്കില് ചരുവിള പുത്തന്‍വീട്ടില്‍ വനജ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
സംഭവത്തിന് പിന്നില്‍ മരുമകനും മറ്റ് ചിലര്‍ക്കും പങ്കുള്ളതായി സംശയമുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് 3.30ഓടെയാണ് അമ്മുകൃഷ്ണന് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതായി ശരത് ചന്ദ്രന് ഫോണില്‍ അറിയിച്ചത്. തങ്ങള്‍ എത്തുമ്പോഴെക്കും മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. അന്നേദിവസം രാവിലെ സന്തോഷവതിയായി മകള്‍ തന്നെ വിളിച്ചിരുന്നതായി വനജ പറയുന്നു. എന്തെങ്കിലും വിഷമമുള്ളതായി പറഞ്ഞിരുന്നില്ല.
2015 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇരുപത്തിയഞ്ച് പവന് സ്വര്‍ണം നല്‍കിയാണ് വിവാഹം നടത്തിയത്. അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായും മകള്‍ മരിച്ച ദു:ഖത്തില്‍ കഴിയുന്ന തന്നോട് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പരുഷമായി പെരുമാറിയെന്നും ഇവര്‍ പറഞ്ഞു.
സംഭവത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി, സംസ്ഥാന പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കിയതായും താമസിയാതെ നീതിപീഠത്തെ സമീപിക്കുമെന്നും വനജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: