കൊച്ചി: പോലീസിനെയും കോടതിയെയും നോക്കുകുത്തിയാക്കി സംസ്ഥാനത്ത് സിപിഎം സമാന്തര ഭരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ആരോപിച്ചു. ക്വട്ടേഷന്‍ കേസില്‍ പ്രതിയായ സക്കീര്‍ ഹുസൈനെതിരെ പരാതി കൊടുത്ത ജൂബി പൗലോസിനെ സിപിഎം നേതാവ് എളമരം കരീം വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത് ഇതിന്റെ തെളിവാണ്.
ജനാധിപത്യ സംവിധാനത്തെ സിപിഎം വെല്ലുവിളിക്കുകയാണ്. ക്വട്ടേഷന്‍ കേസിലെ പ്രതി ഏരിയാ കമ്മറ്റി ഓഫീസിലാണ് ഒളിവില്‍ കഴിയുന്നത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല.
സംസ്ഥാനത്ത് കുത്തഴിഞ്ഞ പോലീസ് സംവിധാനമാണ്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സിപിഎമ്മിന് ദാസവേല ചെയ്യുകയാണ്. പോലീസില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായതായും അദ്ദേഹം പറഞ്ഞു. പല നേതാക്കളുടെയും ഇടപാടുകള്‍ പുറത്തുവരുമെന്ന ഭയമാണ് സക്കീറിനെ പാര്‍ട്ടി സംരക്ഷിക്കുന്നതിന് പിന്നില്‍. സിപിഎം കണ്ണൂര്‍ ലോബിയുമായി അടുത്ത ബന്ധമാണ് സക്കീറിനുള്ളത്. സിപിഎമ്മിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കള്ളപ്പണക്കാര്‍ക്ക് ഒപ്പമാണെന്നും തോമസ് ഐസക്കിന്റെ പ്രസ്താവന ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തിയെന്നും രാധാകൃഷ്ണന് പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ഷൈജുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: