പീരുമേട്: കൊല്ലം- തേനി ദേശീയ പാതയുടെ ഇരുവശങ്ങളിലും കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കുന്നതിനുള്ള തീരുമാനങ്ങള്‍ പാഴാകുന്നു. ദേശീയ പാതയില്‍ കുമളി മുതല്‍ പീരുമേടുവരെയുള്ള ഭാഗങ്ങളിലെ സ്ഥലങ്ങള്‍ തിരികെ പിടിക്കുന്നതിനാണ് പീരുമേട് താലൂക്ക് വികസന സമിതി പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇതുവരെ തീരുമാനമൊന്നും നടപ്പാക്കിയിട്ടില്ല. പീരുമേട് പഞ്ചായത്തിലെ പട്ടുമല ഭാഗത്തും, പെരിയാര്‍ പഞ്ചായത്തിന്റെ ചുരക്കുളം കവല, കക്കികവല, സബ് സ്റ്റേഷന് സമീപം പോലീസ് വളവ് എന്നിവിടങ്ങളിലും കുമളി പഞ്ചായത്തിലെ ചെളിമട ഭാഗങ്ങളിലുമാണ് കയ്യേറ്റം നടന്നിട്ടുള്ളത്. ഇവിടെ രണ്ട് റിസോര്‍ട്ടുകളും ഒഴിപ്പിക്കുന്നതിന് താലൂക്ക് വികസന സമിതി തീരുമാനം എടുത്തിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അധികൃതരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വികസന ആവശ്യങ്ങള്‍ ഗ്രാമസഭയില്‍ പറയുമ്പോള്‍ സ്ഥലമില്ല എന്ന പതിവ് പല്ലവിയാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ കൈവശഭൂമി തിരികെ പിടിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് പഞ്ചായത്തുകള്‍ അലംഭാവം കാണിക്കുകയാണ്. പെരിയാര്‍ പഞ്ചായത്തിലെ കക്കികവലയുടെ ഇരുഭാഗങ്ങളിലും വാഹന വര്ക്ക്ഷോപ്പുകര് അരയേക്കറോളം കൈവശപ്പെടുത്തിയിട്ടുണ്ട്. ചുരക്കുളം കവലയില്‍ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിനുവേണ്ടി തിരിച്ച സ്ഥലം ലോറി സ്റ്റാന്റായി മാറിയിരിക്കുകയാണ്. ഇത് ഒഴിപ്പിച്ച് പൊതുമാര്‍ക്കറ്റ് ഇവിടെ നിര്‍മ്മിച്ചാല്‍ ടൗണിലെ വഴിവാണിഭവും മറ്റും ഒഴിവാക്കി ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: