ബെംഗളൂരു: ശതകോടികള്‍ ചെലവിട്ട് നടത്തുന്ന കര്‍ണാടകയിലെ ഖനി വ്യവസായി ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നു.
ആന്ധ്രാപ്രദേശിലെ വ്യവസായിയുമായിട്ടുള്ള റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ വിവാഹം ബെംഗളൂരു പാലസ് ഗ്രൗണ്ടിലാണ് നടക്കുന്നത്.
100 കോടിയിലേറെ തുക ചെലവഴിച്ചാണ് വിവാഹമെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആദയ നികുതി വകുപ്പ് വിവാഹം നിരീക്ഷിക്കുന്നത്. കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ കോടികള്‍ ഒഴുക്കിയുള്ള ഈ വിവാഹാഘോഷം ഏറെ വിവാദമായിരുന്നു.
വിവാഹം ഇന്നാണെങ്കിലും ആഘോഷങ്ങള്‍ വെള്ളിയാഴ്ച വരെ നീണ്ടുനില്‍ക്കും. 150 കോടി രൂപ ചെലവിട്ട് വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാര മാതൃകയിലാണ് കല്യാണ മണ്ഡപം ഒരുക്കിയിരിക്കുന്നത്. 17 കോടി രൂപ വിലമതിക്കുന്ന സാരിയും 90 കോടി വിലമതിപ്പുള്ള സ്വര്ണങ്ങളുമാകും വധു ധരിക്കുക. തിരുപ്പതി ക്ഷേത്രത്തിലെ എട്ടു പൂജാരിമാരാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത്.
ബോളിവുഡിലെയും തെലുങ്കിലെയും താരങ്ങളടക്കം ഒട്ടേറെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ എല്‍സിഡി സ്ക്രീനോടു കൂടിയ വിവാഹക്ഷണക്കത്ത് ഇറക്കിയത് മുതല്‍ ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാഹം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: