ന്യൂദല്‍ഹി: പനാമ കള്ളപ്പണ നിക്ഷേപത്തില്‍ 415 ഇന്ത്യക്കാര്‍ അന്വേഷണ പരിധിയില്‍. നികുതി വെട്ടിച്ച് പനാമയില്‍ പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
പനാമ പേപ്പറിലുള്പ്പെട്ട ഇന്ത്യക്കാരുടെ ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റ്, ബഹമാസ്, ലക്സംബര്‍ഗ്, ജഴ്സി, സീഷെല്‍സ്, സ്വിറ്റ്സര്‍ലന്റ്, സൈപ്രസ് എന്നിവിടങ്ങളിലെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അതാത് രാജ്യങ്ങളോട് വിവരം തേടിയിരുന്നു. ഇത്തരം രാജ്യങ്ങളുമായുള്ള നികുതി കരാറിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലുള്ള ഫോറിന് ടാക്സ് ആന്റ് ടാക്സ് റിസര്‍ച്ച് വഴിയായിരുന്നു വിവരങ്ങള്‍ തേടിയത്. 297 പേരാണ് അന്ന് അന്വേഷണ പരിധിയിലുണ്ടായത്. ഏതുരാജ്യത്തെ അന്വേഷണവുമായും സഹകരിക്കുമെന്ന് പനാമ പ്രസിഡന്റ് യുവാന്‍ കാര്‍ലോസ് വരേല വ്യക്തമാക്കിയിരുന്നു.
ബോളിവുഡ് താരം അമിതാഭ് ബച്ചന്, മെഹ്ര സണ്‍സ് ജുവല്ലറി ഉടമ അശ്വനി കുമാര്‍ മെഹ്ര, കരണ്‍ ഥാപ്പര്‍, അശോക് മല്‍ഹോത്ര, കേന്ദ്രസര്‍ക്കാരിലെ മുന്‍ ഉദ്യോഗസ്ഥനായ പ്രേംബാഷ് ശുക്ല, നീരാ റാഡിയ എന്നിവരുള്‍പ്പെടെയുള്ള വിവരങ്ങളാണ് പുറത്ത് വന്നത്. എന്നാല്‍ അമിതാബ് ബച്ചന് ഇത് നിഷേധിച്ചിരുന്നു. അര്‍ജ്ജന്റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് എന്നിവര്‍ക്കും കള്ളപ്പണ നിക്ഷേപമുള്ളതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: