ചെറുതോണി(ഇടുക്കി): അനാഥാലയത്തിലെ അന്തേവാസിക്ക് ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റു. തൊടുപുഴ മൈലക്കൊമ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദൈവരക്ഷാ സോഷ്യല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലെ അന്തേവാസി കരിമ്പന്‍ പീടികയ്ക്കല്‍ തോമസുകുട്ടി(38)ക്കാണ് പൊള്ളലേറ്റത്.
മാതാപിതാക്കള്‍ മരിച്ചതോടെ പരിചരിക്കുവാന്‍ ആരുമില്ലാത്തതിനാല്‍ ഇദ്ദേഹത്തെ സഹോദരി ജെസിയും ഭര്‍ത്താവ് ജേക്കബും മൈലക്കൊമ്പിലെ അനാഥാലയത്തില്‍ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് അപകടം സംഭവിച്ചുവെന്ന് വിളിച്ചറിയച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തി വിവരം തിരക്കിയെങ്കിലും സംഭവത്തെക്കുറിച്ച് കൃത്യമായി പറയുവാന്‍ അനാഥാലയം അധികൃതര്‍ തയ്യാറായില്ലെന്ന് സഹോദരി ജെസി പറഞ്ഞു.
ആംബുലന്‍സ് ഏര്‍പ്പാടാക്കിയശേഷം കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ബുദ്ധിമാന്ദ്യമുള്ള തോമസുകുട്ടിയുടെ മുഖത്തും ശരീരത്താകമാനവും മുറിവുകള്‍ ഉണ്ട്. ഇടതുകൈപ്പത്തിയിലും, പുറത്തും നടുഭാഗത്തും പൊള്ളലേറ്റതിനു പുറമേ ഗുരുതരമായ പരിക്കുകള്‍ ഉള്ളതായും ജെസി പറഞ്ഞു. കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റെന്ന് മാത്രമാണ് സ്ഥാപനം അധികൃതര്‍ പറഞ്ഞത്.
തോസുകുട്ടിയുടെ പരിക്ക് ഗുരുതരമായതിനാല്‍ ബന്ധുക്കള്‍ ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തിലെ മുറിവുകള്‍ക്ക് ദിവസങ്ങള്‍ പഴക്കമുള്ളതായും മെഡിക്കല്‍കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: