കണ്ണൂര്‍: കണ്ണൂരിലെ സിപിഎം മാടമ്പിത്തത്തിനെതിരെ ജനാധിപത്യ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണമെന്നും അതിനുളള തുടക്കമാവണം കണ്ണൂരില്‍ നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനെന്നും രാഷ്ട്രീയ മഹാസഭ അധ്യക്ഷ സി.കെ.ജാനു പറഞ്ഞു.
എന്‍ഡിഎ ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജീവിക്കാനുളള മൗലികാവകാശത്തിന്റെ ധ്വംസനമാണ് കണ്ണൂരില്‍ സിപിഎം നടത്തുന്നത്. സിപിഎം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയൊരു അമ്മയുടേയും സഹോദരിയുടെയും കണ്ണീര് വീഴാന്‍ അനുവദിക്കരുത്. അണികള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതാണ് സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നത്. എന്തുകൊണ്ട് അണികള്‍ സിപിഎം ബന്ധം ഉപേക്ഷിക്കുന്നുവെന്ന് നേതൃത്വം തിരിച്ചറിയണം.
അക്രമ-കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് സിപിഎം പുനരാലോചിക്കണമെന്നും വെട്ടിനുറുക്കി ആളെ കൊല്ലുന്ന നടപടിയില്‍ നിന്നും പിന്മാറണമെന്നും ജാനു പറഞ്ഞു. മറ്റ് സംഘടനകള്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത സിപിഎമ്മിന്റെ ഈറ്റില്ലമായ കണ്ണൂരില്‍ പോലും മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയതിന്റെ സൂചനയാണ് കണ്‍വെന്‍ഷനില്‍ എത്തിച്ചേര്‍ന്ന ജനസഞ്ചയം ചൂണ്ടിക്കാണിക്കുന്നത്.
ആദിവാസികളേയും ദളിതരേയുമെല്ലാം ഒരു കുടക്കീഴില് അണിനിരത്തി തുല്യനീതി നടപ്പിലാക്കാന്‍ പ്രതിഞ്ജാ ബദ്ധമായാണ് എന്‍ഡിഎ മുന്നോട്ട് പോവുന്നത്. മാറ്റത്തിന്റെ കാറ്റ് കേരളത്തിലെ ഗ്രാമഗ്രമാന്തരങ്ങളില്‍ ആഞ്ഞുവീശുകയാണ്. എല്ലാവര്ക്കും തുല്യ നീതിയോെടെ ജീവിക്കാന്‍ സാഹചര്യം ഉരിത്തിരിഞ്ഞു വരുമെന്നും ജാനു പറഞ്ഞു. ജനാധിപത്യപരമായി ഭരണം നടത്തിയ സര്‍ക്കാരുകള്‍ കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.
കുത്തക കമ്പനികളുടെ ബ്രോക്കര്‍മാരാണ് കേരളം ഭരിച്ചത്. നട്ടെല്ലില്ലാത്ത സര്‍ക്കാരുകളാണ് കേരളം ഇതുവരെ ഭരിച്ചതെന്നും അവര്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ടും ദേശീയ ജനാധിപത്യ സഖ്യം ജില്ലാ ചെയര്‍മാനുമായ പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: