പറവൂര്‍: വാണിയക്കാട് സ്വദേശി വിനീഷിനെയും മാതാവിനെയും പറവൂര്‍ എസ്ഐ ടി.വി.ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ മൃതപ്രായരായ വിനീഷിനെയും അമ്മയെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ലഹരി മാഫിയയും പ്രദേശവാസികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ വിനീഷിന് പങ്കുണ്ടെന്നാരോപിച്ചാണ് തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ വീടിനകത്ത് അതിക്രമിച്ച് കയറിയ പോലീസ് സംഘം വിനീഷിനെയും അമ്മയെയും പരിക്കേല്‍പ്പിച്ചത്. ലഹരി മാഫിയ സംഘങ്ങള്‍ പ്രദേശവാസികളുടെ സൈ്വര്യ ജീവിതത്തിന് ശല്യമായതോടെ ലഹരി സംഘങ്ങള്‍ക്കെതിരെ വിനീഷും ബിജെപി പ്രവര്‍ത്തകരും രംഗത്തുവരികയും ഞായറാഴ്ച പറവൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടറെ നേരിട്ട് വിളിച്ച് പരാതി പറയുകയും ചെയ്തിരുന്നതാണ്. ലഹരി മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് പകരമായി ഈ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊണ്ട് നിരപരാധിയായ തന്നെയും അമ്മയെയും എസ്ഐയും സംഘവും അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിനീഷ് പറയുന്നു. ബിജെപി പ്രവര്‍ത്തകനെ അകാരണമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: