കൊച്ചി: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബര്‍ 12ന് നടക്കും. കേരളത്തിന് അകത്തും പുറത്തും നിന്നുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല ഉത്സവത്തിന് ക്ഷേത്രപരിസരങ്ങള്‍ കൂടാതെ 70 കി. മീറ്റര്‍ ചുറ്റളവില്‍ വരെ പൊങ്കാല അടുപ്പുകള്‍ നിരക്കും.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ എന്നിവിടങ്ങളില്‍നിന്ന് ഭക്തരെത്തുന്നു. അഭീഷ്ടസിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കുള്ള ആത്മസമര്‍പ്പണ വഴിപാടാണ് ചക്കുളത്തുകാവില്‍ പൊങ്കാല.
12 ന് പുലര്‍ച്ചെ നാലിന് ഗണപതിഹോമം, നിര്‍മാല്യ ദര്‍ശനം, എട്ടിന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന. രാവിലെ 9 ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് തിരുമേനി അഗ്നിപകരും. പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന് തിരുമേനി നേതൃത്വം വഹിക്കും. പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന് തിരുമേനി നേതൃത്വം വഹിക്കും. മന്ത്രി മാത്യു ടി. തോമസ് പൊങ്കാല ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഭദ്രദീപം തെളിയിക്കും. 11ന് 500 ല്‍ അധികം വേദ പണ്ഡിതന്മാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. വൈകിട്ട് 5 ന് തോമസ് ചാണ്ടി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സാംസ്കാരിക സമ്മേളനം രാജ്യസഭാ ഡപ്യൂട്ടി ചെയര്മാന് പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി, കേരള മിനറല്‍സ് എംഡി കെ.വേണു ഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും. യുഎന്‍ വിദഗ്ദ്ധ സമിതി ചെയര്മാന് ഡോ. സി.വി. ആനന്ദബോസ് ഐഎഎസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി തെളിയിക്കും.
വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ 1000 ത്തിലധികം ക്ഷേത്ര വോളന്റിയേഴ്സ് നിര്‍ദ്ദേശങ്ങളുമായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഭക്തരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്ക് പുറമെ താല്‍ക്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തും. പോലിസ്, കെഎസ്ആര്‍ടിസി, ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, ജല അതോറിറ്റി, എക്സൈസ്, ജല ഗതാഗതം, റവന്യൂ വകുപ്പുകളുടെ സേവനം, ആലപ്പുഴ, പത്തനംതിട്ട ജില്ല കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിക്കും. പാര്‍ക്കിങ്ങിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.
ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് ഉത്സവം ഡിസംബര്‍ 16 മുതല്‍ 27 വരെ നടക്കും. ഡിസംബര്‍ 16ന് നാണ് നാരീപൂജ. ഡിസംബര്‍ 26ന് കലശവും തിരുവാഭരണ ഘോഷയാത്രയും.
ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് തിരുമേനി, അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ.ഗോപാലകൃഷ്ണന് നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന് നമ്പൂതിരി, ഉത്സവകമ്മറ്റി പ്രസിഡന്റ് പി.ഡി. കുട്ടപ്പന്, സെക്രട്ടറി സന്തോഷ് ഗോകുലം, അജിത്ത് പിഷാരത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: