ഭഗവാന് കൃഷ്ണന് മഹാഭാരതത്തിന്റെ അശ്വമേധപര്‍വത്തില്‍ യുധിഷ്ഠിരനെ ആശ്വസിപ്പിക്കാന്‍ നടത്തുന്ന തത്ത്വോപദേശങ്ങളില്‍പ്പെട്ടതാണ് ‘കാമഗീത.’ അനേകരുടെ മരണത്തിനിടയാക്കിയത് തന്റെ രാജ്യക്കൊതിയാണല്ലോ എന്നതാണ് യുധിഷ്ഠിരന്റെ ദുഃഖം. കാമ മായിരുന്നു ആ മനഃക്ലേശത്തിന്റെ അടിസ്ഥാനം. ആ കാമത്തിന്റെ സ്വഭാവവും അതിന്റെ പ്രതിസന്ധികളുടെ പരിഹാരവുമാണ് കാമഗീതയുടെ ഉള്ളടക്കം. കാമത്തിന്റെ ആത്മഭാഷണം ശ്രദ്ധിക്കുക:
”ഒരു സൃഷ്ടിക്കും എന്നെ ശരിയായ മാര്‍ഗം പിന്തുടരാതെ നശിപ്പിക്കാനാവില്ല. ശരിയായ മാര്‍ഗമാകട്ടെ മെരുക്കലും യോഗയുടെ പരിശീലനവും മറ്റുമാണ്. ഒരു മനുഷ്യന് എന്റെ ശക്തിയറിഞ്ഞ് മന്ത്രോച്ചാരണങ്ങളിലൂടെ എന്നെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അയാളുടെ ആഗ്രഹത്തിന് വിധേയമായിരിക്കുമ്പോഴും വിശ്വാസത്തിലൂടെ ഞാന്‍ അയാളില്‍ ആധിപത്യം സൃഷ്ടിക്കും. ധാരാളം സമ്മാനങ്ങളുടെ ബലിയര്‍പ്പണത്തിലൂടെ എന്നെ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സൃഷ്ടികൡ ഏറ്റവും മാന്യമായ സുകൃതജീവിയായി അയാളുടെ മനസ്സില്‍ പ്രത്യക്ഷപ്പെട്ട് അയാളെ വഞ്ചിക്കുന്നു. വേദങ്ങളും വേദഭാഗങ്ങളും പഠിച്ച് എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ അയാളുടെ മനസ്സ് സൃഷ്ടികളിലെ സുകൃതാത്മാവാണെന്ന് വരുത്തി ഞാന്‍ ആധിപത്യമുറപ്പിക്കുന്നു. വേറൊരുവന്റെ ശക്തി സത്യത്തിലാകുകയും ക്ഷമയില്‍ എന്നെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്താല്‍ അയാളുടെ മനസ്സായി ഞാന്‍ പ്രത്യക്ഷപ്പെടുകയും എന്റെ അസ്തിത്വം പോലും അയാള്‍ അറിയാതെ പോകുകയും ചെയ്യുന്നു. കഠിനമായ തപശ്ചര്യകളാല്‍ എന്ന കീഴ്പ്പെടുത്താന്‍ ശ്രമിച്ചാല്‍ ഞാന്‍ വേഷം മാറി അയാളില്‍ തപസ്സിന്റെ രൂപമെടുക്കുന്നു; അയാള്‍ക്ക് അങ്ങനെ എന്നെ തടയാനാവില്ല. അറിവിന്റെ മനുഷ്യന് എന്നെ ഇല്ലാതാക്കി രക്ഷ പ്രാപിക്കാന്‍ ശ്രമിച്ചാല്‍ രക്ഷ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവന്റെ മുമ്പില്‍ ഞാന്‍ ചിരിച്ചു സന്തോഷിക്കുന്നു.
”ഞാന്‍ കൂട്ടാളിയില്ലാത്ത ആനന്ദനാണ്, എന്നെ ഒരു സൃഷ്ടിക്കും കൊല്ലാനോ നശിപ്പിക്കാനോ ആവില്ല. അതുകൊണ്ട് രാജകുമാരന് തന്റെ കാമം സുകൃതത്തിലേക്കു തിരിക്കുക; ആ വിധത്തില്‍ നീ നിനക്കു നല്ലതു വരുത്തുമാറാകട്ടെ.”
കാമഗീത പറയുന്ന ഏറ്റവും പ്രധാന കാര്യം, കാമമില്ലാതെ കര്‍മമില്ല; കര്മമുള്ളിടത്തു കാമമുണ്ട്. കാമത്തെ ഇല്ലാതാക്കാനാവുമോ? സുകൃതത്തിന്റെ പിന്നില്‍ കാമത്തിന്റെ മരണമാണ് എന്നത് കാമംതന്നെ നടത്തുന്ന തട്ടിപ്പാണ്. കാമത്തെ കൊല്ലാന്‍ നടക്കുന്നവന് വലിയ കാമത്തിലാണ്. കാമത്തെ ഇല്ലാതാക്കേണ്ട ആവശ്യവുമില്ല. കാമത്തെ കൊല്ലാതെ കാമത്തെ സുകൃത കാമമാക്കുക.
കാമം തീയാണ്; തീയില്ലാത്ത ജീവിതമില്ല. തീയില്ലാതെ ഒന്നും ചലിക്കില്ല. തീയില്ലാതായാല് ജീവിതത്തിന്റെ വിളക്കണയുന്നു. പക്ഷേ, തീ പൊട്ടിത്തെറിക്കും പ്രളയത്തിനും കാരണമാകും. അത് തടയേണ്ടതാണ്. അത് തീയെ ഹോമിച്ചാണ്. അതു തീ അടുപ്പില്‍ സൂക്ഷിക്കുന്ന വിവേകമാണ്. തീ കെടുത്തരുത്, അത് ആളിപ്പിടിച്ചു വീടു കത്തിക്കരുത്. തീയെ പെട്ടിയിലടയ്ക്കുക. തീ തീപ്പെട്ടിയിലാക്കുന്നതാണ് തപസ്സ്. എല്ലാ വണ്ടികളും തീയുടെ ശക്തിയാല്‍ ഓടുന്നു. തീയുടെ നിയന്ത്രിതജ്വലനമാണ് പ്രധാനം. അത് തീയെ തല്ലിക്കെടുത്തുന്നതല്ല. ആഗ്രഹമില്ലാതെ കര്‍മമില്ല, ജീവിതമില്ല. തീയുടെ വഴി മുകളിലേക്കും താഴോട്ടുമാകാം – കാമം വ്യഭിചാരത്തിന്റെ വഴിയിലും ബ്രഹ്മചര്യത്തിന്റെ വഴിയിലുമാകാം.
ഖലീല്‍ ജിബ്രാന് എഴുതിയ ക്രൈസ്തവപുരോഹിതന്റെയും ചെകുത്താന്റെയും കഥ ഇതുതന്നെ പഠിപ്പിക്കുന്നു. നാട്ടിലെ ആത്മീയപിതാവായ വൈദികന് സന്ധ്യയ്ക്കു നടക്കുമ്പോള്‍ വഴിയോരത്തെ കുഴിയില്‍ നിന്ന് മരണപ്രായന്റെ രോദനം. ”എന്നെ രക്ഷിക്കണേ, ഞാന്‍ മരിക്കുകയാണ്.” ”നീ ആരാണ്?” വൈദികന് ചോദിച്ചു. ”അടുത്തു വരൂ, ദീര്‍ഘകാലമായി നാം സുഹൃത്തുക്കളല്ലേ. അങ്ങ് എന്നെ ആയിരം വട്ടം കണ്ടിട്ടുണ്ട്. എന്നും അങ്ങ് എന്നോടു സംസാരിക്കുന്നു. അങ്ങയുടെ ജീവനേക്കാള്‍ അങ്ങേക്കു ഞാന്‍ പ്രിയപ്പെട്ടവനാണ്. ഞാനാണ് ചെകുത്താന്.”
”ഒരു പറ്റം മാലാഖമാര്‍ അവരുടെ നേതാവ് മൈക്കിളുമായി വന്ന് എന്നെ ആക്രമിച്ചു. ഞാന്‍ ചത്തു എന്നവര്‍ കരുതി; അവര്‍ പോയി. ദയവായി എന്നെ ആശുപത്രിയിലാക്കൂ,” വൈദികന് സന്തോഷത്തോടെ പറഞ്ഞു: ”മൈക്കിളിനു സ്തുതി! മനുഷ്യവര്‍ഗം അവന്റെ ശത്രുവില്‍നിന്നു രക്ഷപ്പെട്ടല്ലോ!”
”അങ്ങു വിവരക്കേടു പറയല്ലേ”, ചെകുത്താന് പറഞ്ഞു. ”അങ്ങു തമാശ പറഞ്ഞ് സമയം കളയല്ലേ. അങ്ങു തഴച്ചുവളരുന്നത് എന്റെ നിഴലിലാണ്, എന്നെ മറക്കല്ലേ; ഞാന്‍ ചത്താല്‍ അങ്ങു നാളെ എന്തു ചെയ്യും? ഞാന്‍ ഇല്ലാതായാല്‍ താങ്കളുടെ പൗരോഹിത്യം മരിക്കും. സാത്തന്റെ അസ്തിത്വം മാത്രമാണ് എന്റെ ശത്രുവായ സഭയെ സൃഷ്ടിക്കുന്നത്. താങ്കള്‍ അഹങ്കരിക്കുന്നു, പക്ഷേ, വിവരമില്ല.”
ചെകുത്താന് പിന്നെയും ചോദിച്ചു: ”ലോകത്തിലെ മനുഷ്യന് എന്ത് പറഞ്ഞാണ് തന്റെ വസതിയിലേക്കു പോകുന്നത്? ”ഞാന്‍ രണ്ടു ശക്തികള്‍ക്കിടയിലാണ്. ഒന്നില്‍ ഞാന്‍ അഭയം പ്രപിക്കണം; മറ്റേതിനെതിരെ ഞാന്‍ പടപൊരുതണം.” ഈ ആകാശത്തിന്റെ മട്ടുപ്പാവിനപ്പുറത്തു സ്നേഹപിതാവായ ദൈവമുണ്ട്. ആ വെളിച്ചത്തിന്റെ വട്ടത്തിന് മനുഷ്യന് പുറംതിരിയുന്നു. അപ്പോള്‍ അവന്റെ നിഴല്‍ ഭൂമിയില്‍ വീഴുന്നു. ഭൂമിയുടെ ആഴങ്ങളില്‍ തിന്മയുടെ ഇരുട്ടുണ്ട്. മനുഷ്യന് തിന്മയെ സ്നേഹിക്കുന്നു…
രാത്രിയുടെ യാമങ്ങളില്‍ പ്രാര്‍ത്ഥിക്കുന്ന സന്ന്യാസി അവന്റെ കിടക്കയില്‍ നിന്ന് എന്നെ അകറ്റുന്നു; വേശ്യ അവളുടെ കിടക്കയിലേക്ക് എന്നെ സ്വാഗതം ചെയ്യുന്നതുപോലെ. ഞാന്‍ മരണമില്ലാത്ത തിന്മയായ ചെകുത്താനാണ്. ഞാന്‍ പാപത്തിന്റെ പിതാവും മാതാവുമാണ്. പാപമില്ലാതായാല് പാപത്തിനെതിരെ യുദ്ധം ഇല്ലാതാകും; അതു മാത്രമല്ല, ആ യുദ്ധക്കാരുടെ കുടുംബങ്ങളും സ്ഥാപനങ്ങളും ഇല്ലാതാകും. ഞാന്‍ തിന്മയുടെ ഹൃദയമാണ്. എന്റെ ഹൃദയം നിര്‍ത്തി മനുഷ്യജീവന് അവസാനിപ്പിക്കാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ? കാരണമില്ലാതാക്കി കാര്യം ഇല്ലാതാക്കാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ? കാരണമാണ് ഞാന്‍. ഞാന്‍ ഈ കുഴിയില്‍ കിടന്നു മരിക്കാന്‍ താങ്കള്‍ അനുവദിക്കുമോ? ഞാനും നീയും തമ്മിലുള്ള ബന്ധം മുറിക്കാന്‍ നീ അനുവദിക്കുമോ? ഉത്തരം പറയൂ വൈദിക?”
”എന്റെ വിവരക്കേടു പൊറുക്കുക”, വൈദികന് പറഞ്ഞു. ”നിന്റെ അസ്തിത്വമാണ് ലോകത്തില്‍ പ്രലോഭനം സൃഷ്ടിക്കുന്നത.് പ്രലോഭനമാണ് മനുഷ്യാത്മാവിന്റെ മൂല്യമളക്കുന്ന അളവുകോല്‍. അതാണ് സര്‍വശക്തനായ ദൈവം ആത്മാവുകളെ അളക്കുന്ന തുലാസ്. നീ ചത്താല്‍ ഉറപ്പാണ്, പ്രലോഭനം ഇല്ലാതാകും. അതില്ലാതായാല്‍ മനുഷ്യനെ ഉണര്‍ത്തുകയും വാനോളം ഉയര്‍ത്തുകയും ചെയ്യുന്ന ആദര്ശശക്തിയും ഇല്ലാതാകും. നിന്നോടുള്ള എന്റെ വൈരം മനുഷ്യവംശത്തോടുള്ള എന്റെ സ്നേഹത്തിന്റെ അള്‍ത്താരയില്‍ ബലി ചെയ്യാം.”
”അയ്യോ, അങ്ങു ബുദ്ധിമാനാണ്. കൃത്യമായ ദൈവശാസ്ത്രപാണ്ഡിത്യവുമുണ്ട്. നമ്മള് തമ്മിലുള്ള ബാന്ധവത്തിന്റെ പൊരുള്‍ അങ്ങറിയുന്നു.”
വൈദികന് തന്റെ വസ്ത്രത്തില്‍ പൊതിഞ്ഞ് അവനെ ആശുപത്രിയിലേക്ക് എടുത്തു: ”ചെകുത്താനുവേണ്ടിയുള്ള തീക്ഷ്ണമായ പ്രാര്‍ത്ഥനയോടെ.”
കാമഗീതയുടെ സത്യം നാടകീയമായി ഖലീല്‍ ജിബ്രാന് പറയുന്നു. അര്‍ജന്റീനിയന്‍ നോവലിസ്റ്റ് ജോര്‍ജ് ബോര്‍ഹസ് എഴുതി: ”കാലസത്തയിലാണ് ഞാന്‍ ഉരുവാക്കപ്പെട്ടത്. കാലഗംഗയില്‍ ഞാന്‍ ഒഴുകുന്നു. പക്ഷേ, ഞാനാണ് ഗംഗ. അതാണ് എന്നെ നശിപ്പിക്കുന്ന പുലി. പക്ഷേ, ഞാനാണു പുലി.” കാമത്തിന്റെ വിശുദ്ധീകരണത്തെക്കുറിച്ചു ലെവീനാസ് പറയുന്നു: കാമത്തിന്റെ കാമം ഇൗശ്വരനുവേണ്ടിയുള്ള കാമമാണ് – അതാണ് ശുദ്ധമായ സ്നേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: