കൊച്ചി: ഇടുക്കി, മൂന്നാര്‍ മേഖലയില്‍ കാര്‍ഷികാവശ്യത്തിനും വീടു നിര്‍മ്മാണത്തിനും പതിച്ചു നല്കിയ ഭൂമി റിസോര്‍ട്ട് നിര്‍മ്മാണത്തിനോ മറ്റ് വാണിജ്യാവശ്യങ്ങള്‍ക്കോ വിനിയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാര്‍ഷികാവശ്യത്തിനു പതിച്ചു നല്കിയ ഭൂമിയിലെ റിസോര്‍ട്ട് നിര്‍മ്മാണം തടഞ്ഞ വില്ലേജ് ഓഫീസറുടെ നടപടിക്കെതിരെ സമര്‍പ്പിച്ച രണ്ടു ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഹര്ജിക്കാരുള്പ്പെടെ മൂന്നാറില്‍ പതിച്ചു നല്കിയ ഭൂമി വ്യവസ്ഥയ്ക്കു വിരുദ്ധമായി വിനിയോഗിക്കുന്നവര്‍ക്കെതിരെ റവന്യു വകുപ്പിന് കര്‍ശന നടപടി സ്വീകരിക്കാമെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. റിസോര്‍ട്ട് നിര്‍മ്മിക്കുന്ന ഭൂമി വനഭൂമിയോ കയ്യേറ്റ ഭൂമിയോ അല്ലെന്ന തഹസില്‍ദാറുടെ സാക്ഷ്യപത്രവും റിസോര്‍ട്ട് നിര്‍മ്മാണത്തിന് ദേവികുളം പഞ്ചായത്തിന്റെ അനുമതി പത്രവും ഉണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വ്യക്തിഗത കാര്‍ഷികാവശ്യത്തിന് പതിച്ചു നല്കിയ ഭൂമിയിലാണ് റിസോര്‍ട്ട് നിര്‍മ്മാണമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കാര്‍ഷികാവശ്യത്തിന് പതിച്ചു നല്കിയ ഭൂമിയില്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നത് പരിസ്ഥിതി നാശത്തിനിടയാക്കുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
എന്നാല്‍ വിവിധ കോടതിയുത്തരവുകളുണ്ടായിട്ടും ഭൂമിപതിച്ചു കിട്ടിയവരുമായി ചേര്‍ന്ന് റവന്യു അധികൃതര്‍ കെട്ടിടനിര്‍മ്മാണത്തിന് നിര്‍ബാധം അനുമതി നല്കി വന്നതായി ഹൈക്കോടതി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: