ശ്രീനഗര്‍: രാഷ്ട്രനിര്‍മിതിക്ക് സ്ത്രീകള്‍ കൂടി മുന്നിട്ടിറങ്ങണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.
സ്ത്രീകളുടെ കാര്യശേഷി അവരുടെ വീടിന്റെ ക്ഷേമത്തിന് മാത്രമല്ല സമൂഹത്തിന്റെ നന്മയ്ക്ക് കൂടി ഉപയോഗിക്കണം. ഇതിലൂടെ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാം. ഒരു വനിതാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോഹന്‍ ഭാഗവത്.
ചെറു ഇന്ത്യയെ സൃഷ്ടിക്കാനുളള ശ്രമം വീട്ടില്‍ നിന്ന് തുടങ്ങണം. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. ഇതില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധതിരിയാന്‍ പാടില്ല. രാജ്യത്തെ മാതൃശക്തി ഉണരാതെ നമ്മുടെ നാടിന് മഹത്വത്തിലേക്ക് ഉയരാനാകില്ല. നമ്മുടെ മാതൃശക്തിയ്ക്ക് ലോകത്തെ നയിക്കാനുളള ശേഷിയുണ്ടെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.
ലോകം മുഴുവന്‍ സ്ത്രീകളെക്കൊണ്ടാണ് പുരോഗതിയുണ്ടാക്കിയിട്ടുളളത്. വനിതാ ശക്തിയുടെ സംഭാവനകളില്ലാതെ ഒരു രാജ്യത്തിനും പുരോഗതി സാധ്യമല്ല. ഓരോ സമൂഹത്തിലും പകുതിയോളം സ്ത്രീകളാണ്. ഇത് ഇവരുടെ പ്രാധാന്യം തന്നെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ വിധി മാറ്റാതെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും വിധി മാറ്റാനാകില്ല.
സ്ത്രീ പുരുഷന്മാര് തമ്മില്‍ ഒരു താരതമ്യവും സാധ്യമല്ല. സ്ത്രീയാണോ പുരുഷനാണോ വലുതെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇരുകൂട്ടരും ഒന്നിച്ച് പ്രവര്‍ത്തിച്ച് സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുകയാണ് പ്രധാനം.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതും അത്യാവശ്യമാണ്. അമ്മയാണ് ഓരോ കുഞ്ഞിന്റെയും ആദ്യ ഗുരു. ഓരോ കുഞ്ഞിനെയും സമൂഹത്തെയും അവള് ത്യാഗത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: