തൃശൂര്‍: കള്ളപ്പണം തടയാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി ശരിയെന്ന് ഡോ. എം.പി.പരമേശ്വരന്. ഇപ്പോള്‍ ചെയ്തതുപോലെ കറന്‍സികള്‍ നിരോധിക്കുകയല്ലാതെ അതിന് മറ്റ് വഴികളൊന്നുമില്ല. ശരിയായ തീരുമാനമാണിത്. ഇതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കാവുന്നതേയുള്ളുവെന്ന് പരമേശ്വരന് വ്യക്തമാക്കി. പ്രമുഖ ഇടതു ചിന്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍ അദ്ധ്യക്ഷനുമാണ് പരമേശ്വരന്.
നടപടി മോദിയുടെ വിശ്വസ്ത ഗ്രൂപ്പില്‍ പെട്ടവര്‍ വേണ്ടപ്പെട്ടവരെ അറിയിച്ചുവെന്ന ആരോപണം ഉയരുന്നുണ്ട്. ഇത് ശരിയോ തെറ്റോ എന്ന് അറിയില്ല. കൃത്യമായി അറിയാതെ ഒന്നും പറയാനാകില്ല. പിണറായി വിജയന് ബുദ്ധദേവ് ഭട്ടാചാര്യയുടെ വഴിയിലാണെന്നും പരമേശ്വരന് ‘ജന്മഭൂമി’യോടു പറഞ്ഞു.
ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കാം. പക്ഷെ കേരള ജനത കുറച്ചുകൂടി ബോധവാന്മാരായതുകൊണ്ട് പാര്‍ട്ടിനേതൃത്വത്തിന് കുറച്ച് ജാഗ്രതയുണ്ടാകും. വന്‍കിട വ്യവസായവല്‍ക്കരണം, വന്‍ വിദേശ നിക്ഷേപം തുടങ്ങിയവയൊക്കെയാണ് ബുദ്ധദേവിനെപ്പോലെ പിണറായിയും ലക്ഷ്യമിടുന്നത്. ഇത് നാടിന് ചേര്‍ന്നതല്ല. പിണറായിക്ക് നരേന്ദ്രമോദിയാകാന്‍ കഴിയില്ലെന്നും മോദിയെപ്പോലെ വ്യാപകമായി ചിന്തിക്കാനുള്ള ശേഷി മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായിക്കില്ലെന്നും പരമേശ്വരന് പറഞ്ഞു. നയങ്ങളില്‍ ഇരുസര്‍ക്കാരുകളും തമ്മില്‍ വലിയ വ്യത്യാസമില്ല.
നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ബിജെപി സര്‍ക്കാരും സിപിഎം സര്‍ക്കാരും പിന്തുണയ്ക്കുന്നത്. ലെനിന് അടക്കമുള്ളവര്‍ക്ക് മാര്‍ക്സിനെ വിലയിരുത്തുന്നതില്‍ തെറ്റുപറ്റിയെന്നും ആ തെറ്റാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആവര്‍ത്തിക്കുന്നതെന്നും ഡോ. പരമേശ്വരന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: