തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച. രാജ്യത്ത് കള്ളപ്പണം കുമിഞ്ഞു കൂടുന്നതായി യുപിഎ സര്‍ക്കാരിന്റെ കാലത്തു തന്നെ കണ്ടെത്തിയിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന വന്‍ തട്ടിപ്പുകളുടെ പണം എത്തപ്പെട്ടത് കള്ളപ്പണക്കാരുടെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും പക്കലാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.
പരസ്യമായി അന്വേഷണം നടത്തി കള്ളപ്പണം കണ്ടെത്തിയാല്‍ ഭരണത്തെ ബാധിക്കും എന്നതിനാല്‍ റിസര്‍വ്വ് ബാങ്ക് വഴി ഇതിനുള്ള പരിഹാരം കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് ചെക്ക് മുഖേനെ പണമിടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ ആര്‍ബിഐ ലൈസന്‍സ് എടുക്കണമെന്ന് യുപിഎ സര്‍ക്കാര്‍ ഉത്തരവിറക്കി. ലൈസന്‍സിന് തുച്ഛമായഫീസ് മാത്രം ഒടുക്കിയാല്‍ മതിയെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്ന് സംസ്ഥാനം ഭരിച്ച ഇടതു സര്‍ക്കാര്‍ ലൈസന്‍സ് എടുക്കുന്നതില്‍ നിന്നും സഹകരണ സംഘങ്ങളെ പിന്തിരിപ്പിച്ചു. എല്ലാ വര്‍ഷവും ആദായ നികുതി വകുപ്പിന് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടി വരുമെന്നായിരുന്നു പ്രചാരണം. സഹകരണ സംഘങ്ങളിലെ ജീവനക്കാരെ സംഘടിപ്പിച്ച് ആര്‍ബിഐ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തി.
ലൈസന്‍സ് എടുക്കില്ലെന്നായപ്പോള് ആദായ നകുതി വകുപ്പ് സഹകരണ സംഘങ്ങളില്ക്കയറി പരിശോധന നടത്തി. എല്‍ഡിഎഫ് യുഡിഎഫ് നേതാക്കള്‍ സംയുക്തമായി കേന്ദ്ര ധനമന്ത്രി ചിദംബരത്തെക്കണ്ട് പരിശോധന താല്‍ക്കാലികമായി നിര്‍ത്തി വയ്പ്പിച്ചു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ലൈസന്‍സ് എടുക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നു. നിക്ഷേപങ്ങള്‍ക്ക് മാസത്തില്‍ പതിനായിരം രൂപ പലിശ വാങ്ങുന്ന നിക്ഷേപകരുടെ പട്ടിക നല്കാന് സഹകരണ സംഘങ്ങളോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു.
കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ തീരുമാനത്തെയും മരവിപ്പിച്ചു. കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലായപ്പോള്‍ പരിശോധനക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതോടെ സഹകരണ മേഖലയെ തകര്‍ക്കുകയാണെന്ന പ്രചാരണം നടത്തുകയും ആദായനികുതി വകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആര്‍ബിഐ നിയമം കേരളത്തില്‍ നടപ്പിലാകില്ലെന്ന് അറിഞ്ഞതോടെ കര്‍ണ്ണാടക തുടങ്ങി മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിരുന്ന വന്‍തുക കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലേക്കെത്തി.
സഹകരണ സംഘങ്ങളിലെ അനിയന്ത്രിത നിക്ഷേപമാണ് കേരളത്തിലെ സാമ്പത്തിക ഭദ്രതക്കു കോട്ടം സംഭവിപ്പിച്ചതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകുറയുമ്പോഴും കേരളത്തില്‍ വില കുതിച്ചുകയറി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇത് പ്രകടമായിരുന്നു. ഒരു സാധനത്തിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ തുക നല്കി വാങ്ങാന്‍ കേരള ജനത മത്സരിക്കുന്നത് കൈയില്‍ അനിയന്ത്രിതമായ പണമുള്ളതിനാലാണെന്നാണ് വിലയിരുത്തല്‍.
ഇത് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ വരും കാലങ്ങളില്‍ കാര്യമായി ബാധിക്കും. മറ്റ് സംസ്ഥാനങ്ങളിലെ കള്ളപ്പണക്കാര്‍ കേരളത്തില്‍ പണം വെളുപ്പിക്കുന്നതിനുള്ള സംവിധാനമാക്കി സഹകരണ മേഖലയെ മാറ്റി. ഇതിനെല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുണയും നല്കി. ആര്‍ബിഐ നിയമം നടപ്പിലാക്കിയപ്പോള്‍ അത് പാലിക്കണമെന്ന ഒരു ഉത്തരവ് സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയിരുന്നെങ്കില്‍ ഇന്നത്തെ പ്രതിസന്ധിയുണ്ടാകില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: