ആലപ്പുഴ: സഹപാഠികള്‍ പ്രേമം നടിച്ച് പീഡിപ്പിച്ചതില്‍ മനംനൊന്ത് അമ്പലപ്പുഴയില്‍ ക്ലാസ് മുറിക്കുള്ളില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത കേസില്‍ വിചാരണ അനന്തമായി നീളുന്നു. കഴിഞ്ഞ 14ന് വിചാരണ തുടങ്ങാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ജഡ്ജി സ്ഥലം മാറി പോയതിനാല്‍ മാറ്റിവച്ചു. വ്യത്യസ്ത കാരണങ്ങളാല്‍ കേസ് നടപടികള്‍ വൈകുന്നത് തുടര്‍ക്കഥയാകുകയാണ്.
ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ 16 ദിവസമാണ് വിചാരണ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചതിനാല്‍ അടുത്ത മാസം ആറിന് വിചാരണ തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കേസില്‍ 106 സാക്ഷികളാണുള്ളത്. അഡ്വ. കല്ലേലില്‍ ശങ്കരന്‍കുട്ടിയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. പെണ്‍കുട്ടികളുടെ സഹപാഠികളായിരുന്ന ഷാനവാസ്, സൗഫര്‍ എന്നിവരാണ് പ്രതികള്‍. സംഭവം നടന്ന് എട്ടു വര്‍ഷം പിന്നിടുമ്പോഴും വിസ്താരം പോലും തുടങ്ങാന്‍ കഴിയാത്തത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
2008 നവംബര്‍ 17നാണ് അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളായ ജൂലി വര്‍ഗീസ്(17), വേണി വേണുഗോപാല്‍(17), അനിലാബാബു(17) എന്നിവരെ ക്ലാസുമുറിക്കുള്ളില് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ട്യൂഷന് കഴിഞ്ഞ് വീട്ടിലെത്താന്‍ വൈകിയ കുട്ടികളെ തിരക്കി നടന്ന ബന്ധുക്കളും നാട്ടുകാരുമാണ് കുട്ടികളെ രാത്രി ഒന്‍പതോടെ ക്ലാസുമുറിക്കുള്ളില് വിഷം കഴിച്ച് മരിച്ച നിലയില്‍ കാണുന്നത്.
തുടക്കം മുതല്‍ തന്നെ ഇവരുടെ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ സംശയത്തിന്റെ നിഴലിലായിരുന്നു. ആദ്യം അമ്പലപ്പുഴ പോലീസും തുടര്‍ന്ന് ഡിവൈഎസ്പിയും കേസ് അന്വേഷിച്ചെങ്കിലും പ്രേമനൈരാശ്യം മൂലം ആത്മഹത്യ ചെയ്തതെന്ന നിഗമനത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രമുഖ സിപിഎം നേതാക്കളും മതതീവ്രവാദ സംഘടനകളും പ്രതികളെ സംരക്ഷിക്കാന്‍ പരസ്യമായിത്തന്നെ രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍ കുട്ടികളുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ബിജെപിയും രംഗത്തെത്തി. തുടര്‍ന്ന് കേസ് ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറി. പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സ്കൂളിലെ അദ്ധ്യാപകരും സഹപാഠികളുമടക്കം നിരവധിപേരെ ചോദ്യം ചെയ്തു.
ഒടുവില്‍ വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പ്രതികള്‍ സമ്മതിച്ചെന്നും ഇതു കാട്ടി പ്രതികള്‍ പലതവണ വിദ്യാര്‍ത്ഥിനികളെ പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
എന്നാല്‍ ഇവരെക്കൂടാതെ മറ്റു ചിലരും പ്രതിസ്ഥാനത്ത് വരേണ്ടിയിരുന്നെങ്കിലും അവരെ രാഷ്ട്രീയ, മതനേതൃത്വങ്ങള്‍ ഇടപെട്ട് സംരക്ഷിച്ചു. വിദ്യാര്‍ത്ഥിനികളുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് അഡ്വ. കല്ലേലില്‍ ശങ്കരന്‍കുട്ടിയെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. കുറ്റപത്രത്തിനെതിരെ പ്രതിഭാഗം തടസ്സ ഹര്‍ജി നല്കിയതും, കേസിലെ പ്രധാന സാക്ഷികളായ അന്വേഷണ ഉദ്യോഗസ്ഥര്‍ യഥാസമയം കോടതിയില്‍ ഹാജരാകുന്നതില്‍ വീഴച വരുത്തിയതുമാണ് കേസ് നടപടികള്‍ ഇത്രയും വൈകാന്‍ കാരണം. അതിനിടെ പ്രതികളെ സംരക്ഷിക്കാനും, കേസ് അട്ടിമറിക്കാനും മുന്നില്‍ നിന്ന ചില സിപിഎം നേതാക്കള്‍ ഇന്ന് പാര്‍ട്ടിയുടെ ജില്ലാ, ഏരിയ തലങ്ങളിലെ പ്രമുഖ സ്ഥാനങ്ങളിലെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: