കോയമ്പത്തൂര്‍: 32-ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഗോപാലപുരത്തെ നെഹ്റു സ്റ്റേഡിയത്തില്‍ കൊടിയിറങ്ങിയപ്പോള്‍, തുടര്‍ച്ചയായ അഞ്ചാമത്തെയും ആകെ 22-ാമത്തെയും കിരീടവുമായി കേരളം തലയുയര്‍ത്തി നിന്നു. എന്നാല്‍, ആശ്വസിക്കാന്‍ ഏറെയൊന്നുമില്ലെന്നതാണ് മീറ്റ് നല്കുന്ന യാഥാര്‍ത്ഥ്യം.
സ്പ്രിന്റ്, മധ്യ, ദീര്‍ഘ ദൂര ഓട്ടങ്ങളിലുള്പ്പെടെ നിരാശയുളവാക്കുന്നു കേരളത്തിന്റെ പ്രകടനം. ജമ്പിങ് പിറ്റില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും ആശ്വാസത്തിനു വകയുള്ളത്. ത്രോയിനങ്ങളില്‍ ഒരു മെഡലും ലഭിച്ചില്ല. സ്പ്രിന്റ്, മധ്യദൂര, ഹര്‍ഡില്‍സ് വിഭാഗങ്ങളിലെ സര്‍വാധിപത്യം, അസ്തമിക്കുന്ന സൂചനയും നല്കുന്നു കോയമ്പത്തൂര്‍. ആദ്യ ആറ് സ്ഥാനക്കാര്‍ക്ക് പോയിന്റ് നല്കുന്ന രീതി മാറ്റിവെച്ചാണ് കിരീടം നിര്ണ്ണയിച്ചതെങ്കില് കേരളം മൂന്നാം സ്ഥാനത്തേക്കെങ്കിലും പിന്തള്ളപ്പെടുമായിരുന്നു. കേരളത്തേക്കാള്‍ സ്വര്‍ണം രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടിനും മൂന്നാമതെത്തിയ ഹരിയാനക്കുമുണ്ട്.
ദല്‍ഹിയുടെ തേജസ്വിന് ശങ്കറും തമിഴ്നാടിന്റെ ലോകനായകിയും വി. രേവതിയും അരങ്ങുതകര്‍ത്ത മീറ്റില്‍ കേരളത്തിന് എടുത്തുപറയാന്‍ അപര്‍ണ റോയിയുടെയും അനുമോള്‍ തമ്പിയുടെയും മീറ്റ് റെക്കോഡ് സ്വര്‍ണം മാത്രം. 100 മീറ്റര്‍ ഹര്ഡില്സില്ലെ അപരാജിത കുതിപ്പ് തന്നെയാണ് അപര്‍ണയെ മികച്ച താരമാക്കിയത്. മീറ്റിലെ എട്ട് മികച്ച താരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ മലയാളിയായി അപര്‍ണ മാത്രം. മുന്‍ വര്‍ഷങ്ങളില്‍ മൂന്നും നാലും പേര് പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ആണ്‍കുട്ടികളുടെ വിഭാഗത്തിലെ നാല് മികച്ച താരങ്ങളും ഷോട്ട്പുട്ടില്‍ നിന്ന്. ഇതില്‍ മൂന്ന് ഹരിയാനക്കാരനും ഒരു ദല്‍ഹി താരവും.
മുന്‍ മീറ്റുകളില്‍ ഹരിയാനയും മഹാരാഷ്ട്രയുമാണ് ഇടയ്ക്കെങ്കിലും വെല്ലുവിളിയുയര്‍ത്തിയത്. ഇത്തവണ തമിഴ്നാടും പട്ടികയില്‍ ചേര്‍ന്നു. കേരളത്തെ പോലെ അത്ലറ്റിക് താരങ്ങളുടെ കൂട്ടായ്മയില്ലാതെയാണ് ആതിഥേയരുടെ നേട്ടമെന്നത് ഭാവിയില്‍ കേരളത്തിന് വെല്ലുവിളി.
സ്പ്രിന്റില്‍ ഉള്‍പ്പെടെ തമിഴ് താരങ്ങള്‍ മെഡലുകള്‍ വാരിക്കൂട്ടിയപ്പോള്‍ കേരളത്തിന്റെ കൗമാര താരങ്ങള്‍ക്ക് പിഴച്ചു. ഒന്നുകില്‍ സ്റ്റാര്‍ട്ടിങ് പാളും, അല്ലെങ്കില്‍ ഫിനിഷിങ് പോയിന്റിലേക്കുള്ള അവസാന കുതിപ്പിന് ഊര്‍ജ്ജം ഇല്ലാതാകുന്നു. എന്തുപറ്റിയെന്നു ചോദിച്ചാല്‍ താരങ്ങളിലേറെയും നല്കുന്ന മറുപടി പിഴവുകളെ കുറിച്ച് മാത്രം.
മെഡ്ലേ റിലേയില്‍ അണ്ടര്‍ 18 വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്ക് സംഭവിച്ച പിഴവിന് ഉത്തരം നല്‍കേണ്ടത് പരിശീലകര്‍. കൃത്യമായി ബാറ്റണ്‍ കൈമാറാന്‍ പോലും കഴിയാതെ പാതിവഴിയില്‍ കളം വിടേണ്ടി വന്ന നാണക്കേട്. മുതിര്‍ന്ന പെണ്‍കുട്ടികളിലും ബാറ്റണ്‍ കൈമാറ്റത്തിലും പിഴവ് ദൃശ്യം.
3000 മീറ്ററില്‍ മീറ്റ് റെക്കോഡ് കുറിച്ച അനുമോള്‍ക്ക് തന്റെ മികച്ച സമയത്തിന്റെ അടുത്തെത്താനായില്ല. ജമ്പിങ് പിറ്റ് ആശ്വാസം നല്കി. അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ ലിബിയ ഷാജിയും അലീന ജോസും ആണ്‍കുട്ടികളില്‍ സനല്‍ സ്കറിയയും, നിര്‍ഭാഗ്യത്താല്‍ സ്വര്‍ണം നഷ്ടമായ ജിഷ്നയും മികച്ച പ്രകടനം നടത്തി. 5000 മീറ്റര്‍ നടത്തത്തിലെ സി.കെ. ശ്രീജയുടെ സ്വര്‍ണത്തിലേക്കുള്ള കുതിപ്പും പ്രതീക്ഷ. റെക്കോഡുകളില്‍ നിന്നു റെക്കോഡിലേക്ക് കുതിപ്പ് തുടരുന്ന നിവ്യ ആന്റണി പതിവ് തെറ്റിച്ചില്ല. സ്വന്തം റെക്കോഡ് കീഴടക്കിയാണ് നിവ്യ മികച്ച പ്രകടനം പുറത്തെടുത്തത്. കേരള താരത്തിന്റെ മീറ്റിലെ ഏക ദേശീയ റെക്കോഡ്. ഒറ്റ ലാപ്പിലെ ആറ് ഫൈനലുകളില്‍ പി.ടി. ഉഷയുടെ ശിഷ്യ ടി. സൂര്യമോള്‍ മാത്രമാണ് സ്വര്‍ണം നേടിയത്. 100, 200 മീറ്ററുകളില്‍ സ്വര്‍ണമില്ല.
179 അംഗങ്ങളുമായി എത്തിയ കേരള സംഘത്തില്‍ ഇവരുടേതല്ലാതെ എടുത്തു പറയാന്‍ മികവുള്ള താര പ്രകടനങ്ങളില്ല. ഒന്നിനൊന്ന് മികവുള്ള താരങ്ങളുടെ കഴിവ് തേച്ചുമിനുക്കി എടുക്കുന്നതില്‍ പരിശീലകരുടെയും കായികമേലാളരുടെയും പിടിപ്പുകേട് വ്യക്തം.
കായിക രംഗത്തിന് ഇത്രയേറെ പിന്തുണ ലഭിക്കുന്ന മറ്റൊരു സംസ്ഥാനം രാജ്യത്ത് വേറെയില്ല. കായിക രംഗത്തെ നയിക്കുന്ന താപ്പാനകളുടെയും ഒളിമ്പ്യന്മാര് ഉള്‍പ്പടെ ചില മുന്‍ കായിക താരങ്ങളായ അക്കാദമി നടത്തിപ്പുകാരുടെയും തമ്മില്‍ തല്ലും ഈഗോയുമൊക്കെ തിരിച്ചടികളില്‍ എടുത്തു പറയണം.
400, 800 മീറ്ററുകളില്‍ കേരളത്തിന് ഉറപ്പായും മെഡല്‍ സമ്മാനിക്കാന്‍ കഴിവുണ്ടായിരുന്ന മൂന്നു താരങ്ങള്‍ ദേശീയ മീറ്റില്‍ പങ്കെടുത്തില്ല. സംസ്ഥാന മീറ്റില്‍ മത്സരിക്കാത്തതിനാല്‍ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് അത്ലറ്റിക് അസോസിയേഷന് വാശി. രാജ്യാന്തര താരങ്ങളായതിനാല്‍ സംസ്ഥാന മീറ്റില്‍ മത്സരിക്കാതെ നേരിട്ട് യോഗ്യത നല്‍കണമെന്ന് പരിശീലയ്ക്ക് കടുംപിടിത്തം. ഇതില്‍ പൊലിഞ്ഞത് കേരളത്തിന് ഉറപ്പായ മൂന്ന് സ്വര്‍ണം, മത്സരിക്കാത്തവരുടെ ഭാവി. ഇവരുടെ അഭാവത്തില്‍ യോഗ്യത നേടി എത്തിയവര്‍ ട്രാക്കില്‍ കിതച്ചു.
ഇന്ത്യന്‍ അത്ലറ്റിക്സിന്റെ വിളനിലമായിരുന്നു കേരളം. ഒളിമ്പ്യന്മാരരും കായിക ഭരണാധികാരികളും ഒത്തൊരുമിച്ചാല്‍ ആ സുവര്‍ണകാലം തിരിച്ചുപിടിക്കാം. അതാണ് കോയമ്പത്തൂര്‍ നല്കുന്ന പാഠം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: