കാഠ്മണ്ഡു: 31 മലകള്‍ കയറി, അതും 21 ദിവസത്തിനിടെ. ആദ്യമായാണ് ഈ മലകള്‍ കാണുന്നത്. സാധാരണയൊന്നുമല്ല, നേപ്പാളിലെ ഹിമാലയന്‍ പര്വതനിരകളിലുള്ളവ. സീന്‍ ബുര്‍ച്ച് എന്ന അമേരിക്കക്കാരനാണ് ഇതിലെ നായകന്. ഈ ദൗത്യം അദ്ദേഹത്തെ ലോക റെക്കോഡിന്റെ നെറുകയിലുമെത്തിച്ചു, 21 ദിവസം കൊണ്ട് ആദ്യമായി കണ്ട 31 മലകള്‍ കയറിയതിന്റെ.
കാംഗുന് ഹിമല്‍, ചാന്ദി ഹിമല്‍, ചംഗ്ല ഹിമല്‍, പടിഞ്ഞാറന്‍ നേപ്പാളിലെ താഴ്വരകള്‍ എന്നിവിടങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ബുര്ച്ചിന്റെ പ്രകടനം. എവറസ്റ്റ് അടക്കം കയറിയിട്ടുള്ള ബുര്ച്ചിന് ഇത് അനായാസമെന്നു തോന്നിയേക്കാം. എന്നാല്‍, കാര്യമായി ആരും തിരിഞ്ഞുനോക്കാത്ത പര്വതങ്ങളാണിതെന്നത് യാത്ര കഠിനമാക്കി. 16,000 അടി മുതല്‍ 19,000 അടി വരെയുണ്ട് ഓരോന്നും. ഒരു ദിവസം 12 മുതല്‍ 16 മണിക്കൂര്‍ വരെ മല കയറും. ഓരോയിടത്തും വ്യത്യസ്ത കാലാവസ്ഥ. കടുത്ത കാറ്റ്, ഉയര്‍ന്ന മര്‍ദ്ദം, ഹിമക്കാറ്റ് തുടങ്ങിയ സാഹചര്യങ്ങള്‍ അതിജീവിച്ചു ബുര്‍ച്ച്.
നേപ്പാളുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട് ഈ അമേരിക്കക്കാരന്. പര്വതാരോഹണത്തിനെത്തിയതു മുതലുള്ള സൗഹൃദം. തദ്ദേശീയരെ കൂടെനിര്‍ത്തി വിവിധ പരിപാടികള്‍ ആവിഷ്കരിച്ച് മേഖലയിലെ വിനോദസഞ്ചാരം വികസിപ്പിച്ചു ഇദ്ദേഹം. ഇതിന്റെ നേട്ടം നാട്ടുകാര്‍ക്ക് ലഭ്യമാക്കി.
രാജ്യത്തിനു നല്കിയ സേവനങ്ങള്‍ മാനിച്ച് 2011ലെ വിനോദസഞ്ചാര വര്‍ഷാചരണത്തില്‍ ബുര്ച്ചിനെ ഹോണണറി ഗുഡ് വില്‍ അംബാസിഡര്‍ എന്ന ബഹുമതി നല്കി ആദരിച്ചു നേപ്പാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: