ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം നടപ്പാക്കിയ അമൃത് പദ്ധതിക്ക് ഒരു വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പ്രയോജനം ലഭിച്ചത് അഞ്ചു ലക്ഷം പേര്‍ക്ക്. ഇതുവരെ 30 കോടി രൂപയുടെ ലാഭം രോഗികള്‍ക്ക് നല്കാന് പദ്ധതിവഴി സാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അമൃത് (അഫോര്‍ഡബ്ള്‍ മെഡിസിന്‍സ് ആന്‍ഡ് റിലയബ്ള്‍ ഇംപ്ലാന്റ്സ് ഫോര്‍ ട്രീറ്റ്മെന്റ്) പദ്ധതി വഴി ക്യാന്‍സര്‍, ഹൃദ്രോഗ മരുന്നുകളും മെഡിക്കല്‍ ഡിസ്പോസബ്ള്‍ വസ്തുക്കളും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതില്‍ വിജയം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് വഴി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള പ്രമുഖ ആശുപത്രികളില്‍ മരുന്ന് വിതരണത്തിനായി എച്ച്എല്‍എല്‍ ഫാര്‍മസികള്‍ ആരംഭത്തിലാണ്.
പ്രധാന നഗരങ്ങളിലായി എച്ച്എല്‍എല്‍ 16 അമൃത് ഫാര്‍മസികള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രവര്‍ത്തനമാരംഭിക്കാന്‍ സജ്ജമായ 9 ഫാര്‍മസികളും, നിര്‍മാണത്തിലിരിക്കുന്ന 5 ഫാര്‍മസികളുമായി അടുത്ത രണ്ടു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 284 ഔട്ട്ലെറ്റുകള് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് എച്ച്എല്‍എല്‍. കഴിഞ്ഞദിവസം ഗുജറാത്ത് സംസ്ഥാനത്ത് ഉടനീളമായി ആരംഭിച്ച 52 അമൃത് ദീന് ദയാല്‍ ഫാര്‍മസികള്‍ക്ക് പുറമേയാണിത്.
ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാകാത്ത എല്ലാ മരുന്നുകളും ഇംപ്ലാന്റുകളും സര്‍ജ്ജിക്കല്‍ ഡിസ്പോസിബിളുകളും അമൃത് ഫാര്‍മസിയില്‍ ലഭിക്കും. 2,200ഓളം മരുന്നുകളും സര്‍ജ്ജിക്കല്‍ ഡിസ്പോസിബിളുകളും കാര്‍ഡിയോവാസ്കുലര്‍, കാന്‍സര്‍, ഡയബിറ്റിസ് എന്നിവയക്ക് ആവശ്യമുള്ള മരുന്നുകളും സ്റ്റെന്റുകളും ഇംപ്ലാന്റുകളും ശരാശരി 63 ശതമാനം വിലക്കിഴിവിന് ലഭ്യമാക്കുന്നുണ്ട്. പ്രവര്‍ത്തനത്തിന്റെ ആദ്യവര്‍ഷത്തില്‍ അമൃത് ഫാര്‍മസികള്‍ 5.14 ലക്ഷം രോഗികള്‍ക്ക് പ്രയോജനപ്പെട്ടു. 48.19 കോടി രൂപ പരമാവധി ചില്ലറ വില്പന വില വരുന്ന മരുന്നുകള്‍ 18.51 കോടി രൂപയ്ക്ക് വില്‍ക്കുക വഴി 29.68 കോടി രൂപ രോഗികള്‍ക്ക് നേട്ടമുണ്ടായി.
ദല്‍ഹിയില്‍ നാല് ഫാര്മസികളുണ്ട്. ചണ്ഡീഗഡ്, റായ്പ്പൂര്‍, ഋഷികേശ്, പോണ്ടിച്ചേരി, ഭോപ്പാല്‍, ഗുവഹത്തി, ഷില്ലോങ്, ഇംഫാല്‍ എന്നിവ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ അമൃത് ഔട്ട്ലെറ്റുകള് തുറന്നിട്ടുണ്ട്. നാഗ്പ്പൂര്‍, തിരുവനന്തപുരം, പട്ന, കൊല്‍ക്കത്ത, മുംബൈ, തേജ്പ്പൂര്, ജോര്ഹ’്, അഗര്‍ത്തല എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഫാര്‍മസികള്‍ ഉടന്‍തന്നെ പ്രവര്‍ത്തനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: