ലോകത്തിന്റെ ശാശ്വതമായ നിലനില്പിന് അനുഗുണമായ ഉപദേശങ്ങളാല്‍ സമ്പന്നമാണ് ഋഷിപ്രോക്തങ്ങളായ നമ്മുടെ വിജ്ഞാനങ്ങളെല്ലാം. സകല ജീവികളുടെയും സുഖത്തിന് കാരണമെന്താണെന്ന് ശ്രുതിയുടെയും തര്‍ക്കത്തിന്റെയും സ്മൃതിയുടെയും അടിസ്ഥാനത്തിലുളള അന്വേഷണത്തിന്റെ കണ്ടെത്തലുകളാണ് ഉപനിഷത്തുക്കളും ബ്രഹ്മസൂത്രവും ഭഗവദ്ഗീതയും. പ്രസ്ഥാനത്രയമെന്ന് പേരുളള ഈ വിജ്ഞാനത്തെ വ്യാഖ്യാനങ്ങളിലൂടെ വെളിവാക്കിത്തന്നത് ശങ്കരാചാര്യരാണല്ലോ. ജഗത്തിന്റെ മുഴുവന്‍ വൈവിധ്യങ്ങളെയും ഉള്‍ക്കൊളളുകയും അവയിലെ ഏകത്വത്തെ തന്നിലനുഭവിച്ച് ഗുരുവായിത്തീര്‍ന്ന ആചാര്യസ്വാമികളെ ജഗദ്ഗുരുവായാണ് ആസ്തികലോകം വാഴ്ത്തുന്നത്. ജഗത്തിനെ ഗുരുവായിക്കണ്ട അദ്ദേഹം ഭാഷ്യങ്ങളിലൂടെയും പ്രകരണഗ്രന്ഥങ്ങളിലൂടെയും സ്തോത്രങ്ങളിലൂടെയും സ്പര്‍ശിക്കാത്ത വിഷയങ്ങളില്ല.
വര്‍ത്തമാനസമൂഹം ഏറെ ചര്‍ച്ചചെയ്യുന്ന സ്ത്രീസമത്വം, സ്ത്രീസ്വാതന്ത്ര്യം എന്നീ വിഷയങ്ങളെക്കുറിച്ച് ശ്രീശങ്കരാചാര്യരുടെ കാഴ്ചപ്പാടുകളെന്തൊക്കെയാണന്ന അന്വേഷണം കാലിക പ്രസക്തിയുള്ളതാണ്. മകള്‍, സഹോദരി, തരുണി, ഭാര്യ, അമ്മ, ദേവി എന്നിങ്ങനെയുളള സ്ത്രീയുടെ വ്യത്യസ്ത ഭാവങ്ങളോട് ജഗദ്ഗുരുവിന്റെ നിലപാടെന്താണെന്നറിയാന് ശ്രീശങ്കരകൃതികളും അതേ കാലത്തുണ്ടായ മറ്റാചാര്യന്മാരുടെ ഗ്രന്ഥങ്ങളുമാണ് നമുക്കവലംബം. പഴയ കാലത്ത് സ്ത്രീയുടെ സ്ഥിതി ഭദ്രമായിരുന്നു എന്ന് സമര്‍ത്ഥിക്കാനല്ല. അസ്വാസ്ഥ്യകരമായ ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ സ്ത്രീ-പുരുഷ സമത്വത്തിന് അനുഗുണമായ ചില ആശയങ്ങള്‍ കണ്ടത്താനാവുെമന്നാണ് പ്രതീക്ഷ.
ലോകചിന്തകന്മാരെ ആഴത്തില്‍ സ്വാധീനിക്കുകയും, ഭാരതീയ ആചാരവിചാരങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുകയും ചെയ്ത നവോത്ഥാനപരമ്പരയിലെ തുടക്കക്കാരനാണ് ആചാര്യസ്വാമികള്‍. എന്നാല്‍ ഇത്രയേറെ വിമര്‍ശനങ്ങള്‍ക്ക് വിഷയീഭവിക്കുകയും തെറ്റായി ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുളള മറ്റൊരാചാര്യനും ഭാരതത്തിലിന്നോളം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
”ന മൃത്യുര്ന ശങ്കാ നമേ ജാതിഭേദഃ”(നിര്‍വ്വാണഷട്കം), ”ജാത്യാതീന് സംപരിത്യജ്യ നിമിത്തം കര്‍മ്മണാ ബുധഃ” (ഉപദേശസാഹസ്രി), ”ജാതി നീതി കുലഗോത്ര ദുരഗം, നാമരൂപ ഗുണദോഷവര്ജിതം” ഇങ്ങനെ വ്യക്തമായി ജാതിയെ എതിര്‍ത്ത ഗുരുവിനെ ഇവര്‍ ജാതിവാദിയാക്കി.
”ന സാംഖ്യം ന ശൈവം ന തത് പാഞ്ചരാത്രം
ന ജൈനം ന മീമാംസകാദേര് രതം വാ
വിശിഷ്ടാനുഭൂത്യ വിശുദ്ധാത്മകത്വ-
തദേവോ വശിഷ്ടഃ ശിവ കേവലോഹം”
താന്‍ സാംഖ്യ ശൈവ ജൈനാദി മതങ്ങളില്പ്പെടുന്നയാളല്ലന്നു പറഞ്ഞിട്ടും അദ്ദേഹത്തെ മതവാദിയാക്കി.
”ചണ്ഡാളോസ്തു സതു ദ്വിജോസ്തു ഗുരുരിത്യേഷാ മനീഷാ മമ” എന്ന് മനീഷാപഞ്ചകത്തിലൂടെ ഉറപ്പായ അറിവുള്ളയാള്‍ ചണ്ഡാളനാകട്ടെ, ബ്രാഹ്മണനാകട്ടെ അദ്ദേഹം എന്റെ ഗുരുവാണ് എന്നുപറഞ്ഞ് ഉച്ചനീചഭാവങ്ങള്ക്കതീതനാണെന്ന ബോധ്യത്തെ വെളിപ്പെടുത്തി. പക്ഷേ ദോഷൈകദൃക്കുകള്‍ അദ്ദേഹത്തെ തൊട്ടുകൂടായ്മയുടെ വക്താവായി ചിത്രീകരിച്ചു. പോരാത്തതിന് ആരോ എഴുതിയ ശാങ്കരസ്മൃതിയെന്ന ജാത്യാചാരങ്ങള്‍ വിവരിക്കുന്ന കൃതിയുടെ കര്‍ത്തൃത്വവും ശങ്കരനാമത്തില്‍ പറഞ്ഞു പരത്തി. ഈ കൃതിയിലെ സ്ത്രീവിരുദ്ധമായ സമീപനങ്ങളെല്ലാം അങ്ങനെ ആചാര്യന്റെമേല് കെട്ടിവച്ചു.
ശ്രീശങ്കരാചാര്യരെ തകര്‍ക്കുകവഴി ഭാരതീയ സംസ്കൃതിയെത്തന്നെ ഇല്ലാതാക്കാം, അങ്ങനെ വിപ്ലവം കൊണ്ടുവരാം എന്നു വിശ്വസിക്കുന്നവരുടെ, വിചാരത്തിന്റെ ചില നിരീക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു.
കേരളത്തിലും ഇന്ത്യയിലൊക്കെയും വളര്‍ന്നുകൊണ്ടിരിക്കുന്ന ജാതി-ജന്മി-നാടുവാഴി മേധാവിത്വത്തിന്റെ അടിയുറപ്പിക്കുകയാണ് ശ്രീശങ്കരന്റെ ദാര്ശനികസംരംഭങ്ങള് ചെയ്തത് (കെ. ദാമോദരന്‍).
ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ സവിശേഷതകള്‍ക്കും ചൂഷണാധിഷ്ഠിതമായ ജാതിവ്യവസ്ഥയ്ക്കും ശ്രുതി-സ്മൃതികളാല്‍ അനുഗ്രഹിക്കപ്പെടുന്ന പരിപാവനത്വവും ദിവ്യത്വവും (ശ്രീശങ്കരന്) നല്കുന്നു (ഇ.എം. ശങ്കരന്‍നമ്പൂതിരിപ്പാട്).
ഇങ്ങനെ ജാതിയുടെയും പുരുഷമേധാവിത്വത്തിന്റെയും ബ്രാഹ്മണമേധാവിത്വത്തിന്റെയും ബിംബമെന്ന നിലയ്ക്കാണ് ശ്രീശങ്കരാചാര്യരെ ഒരുവിഭാഗം പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുളളത്. പ്രസ്ഥാനത്രയഭാഷ്യം, മറ്റു ഭാഷ്യങ്ങള്‍, വേദാന്തസ്തോത്രങ്ങള്‍, പ്രകരണഗ്രന്ഥങ്ങള്‍, ഉപദേശകൃതികള്, അനുശാസനകൃതികള്‍, തന്ത്രശാസ്ത്രഗ്രന്ഥങ്ങള്‍, സ്തോത്രങ്ങള്‍ (ശിവന്, വിഷ്ണു, ദേവി, സുബ്രഹ്മണ്യന്, ഗണപതി, നദി, തീര്‍ത്ഥം) തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥസഞ്ചയങ്ങള്‍ നൂറിലേറെയാണ് ആചാര്യസ്വാമികളുടേതായിട്ടുളളത്.
1910-ല്‍ ശ്രീരംഗത്തെ വാണീവിലാസമാണ് ഈ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുളളത്. ഈയടുത്തകാലത്തുമാത്രമാണ് അതിന്റെ മലയാളപരിഭാഷ ഇറങ്ങിയതുതന്നെ. ഇക്കാര്യങ്ങള്‍ ഒന്നും അറിയാത്തവരാണ് വിമര്‍ശകരില്‍ ഏറിയപങ്കും എന്നത് ശ്രദ്ധിക്കണം-ഇക്കൂട്ടരാണ് ആധികാരികമായ പ്രസ്താവനകള്‍ പലതും നടത്തുന്നത്.
(കാലടി ശ്രീശങ്കരാചാര്യ സംസ്കൃത
സര്‍വകലാശാലയിലെ സംസ്കൃത വിഭാഗം
അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: