ശബരിമല: വൃശ്ചിക പുലരിയില്‍ ശബരീശ ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലര്‍ച്ചെ 3ന് നടതുറന്നപ്പോള്‍ ദര്‍ശനത്തിനായുള്ള തീര്‍ത്ഥാടകരുടെ നീണ്ടനിര യുടേണ്വരെ എത്തി. പുതിയ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് തിരുനട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചത്. നിര്‍മ്മാല്യ ദര്‍ശനത്തിന് ശേഷം ഈ തീര്‍ത്ഥാടനകാലത്തെ നെയ്യഭിഷേകത്തിന് തുടക്കമായി. ഗണപതിഹോമവും നടന്നു.
ഉഷപൂജക്കും, ഉച്ചപൂജയ്ക്ക് ശേഷം 1ന് നടയടച്ചു. വൈകിട്ട് 3ന് തുറന്ന നട 6.30ന് ദീപാരാധന, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടത്തി 11ന് ഹരിവരാസനം പാടി അടച്ചു. ഈ തീര്‍ത്ഥാടനകാലത്തെ ആദ്യ കളഭാഭിഷേകവും ഇന്നലെ നടന്നു. രാവിലെ 11ന് കിഴക്കേ മണ്ഡപത്തില്‍ തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ കളഭം കിഴക്കേ മണ്ഡപത്തില്‍ പൂജിച്ചശേഷം പന്ത്രണ്ടരയോടെ ബ്രഹ്മകലശം ശ്രീകോവിലിന് ചുറ്റും എഴുന്നെള്ളിച്ച് ശ്രീകോവിലിന് ഉള്ളിലെത്തിച്ച് ഉച്ചപൂജയുടെ സ്നാന കാലത്ത് ഭഗവാന് അഭിഷേകം ചെയ്തു.
നെയ്യഭിഷേകത്തിന് നല്ലതിരക്ക് അനുഭവപ്പെട്ടു.
1000, 500 രൂപ നോട്ടുകള്‍ റദ്ദാക്കിയത് തീര്‍ത്ഥാടകരെ ബാധിക്കാതിരിക്കാന്‍ സന്നിധാനത്ത് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. റദ്ദാക്കിയ നോട്ടുകള്‍ മാറിവാങ്ങുന്നതിനായി ധനലക്ഷ്മി ബാങ്ക് പമ്പയിലും സന്നിധാനത്തും പ്രത്യേക കൗണ്ടര്‍ തുറന്നു. ഇവിടെ ഫോറം പൂരിപ്പിച്ച് തിരിച്ചറിയല്‍ രേഖയുമായി വരുന്നവര്‍ക്ക് പണം മാറ്റി നല്കി. പമ്പയിലും സന്നിധാനം ശാഖയുടെ മുന്നിലും നടപ്പന്തലിലും എടിഎം കൗണ്ടറുകള്‍ സജ്ജീകരിച്ചു. അരവണ, അപ്പം വഴിപാടുകള്‍ വാങ്ങുന്നവര്‍ക്ക് ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനുള്ള പിഒഎസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി നാല് കൗണ്ടറുകളാണ് തുറന്നത്.
ധനലക്ഷി ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പി. മണികണ്ഠന്, അസിസ്റ്റന്റ് ജനറല്‍മാനേജര്‍മാരായ എം.പി. ശ്രീകുമാര്‍, രാജന്, ബ്രാഞ്ച് മാനേജര്‍ ജഗദീഷ് എന്നിവരാണ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗങ്ങളായ അജയ് തറയില്‍ കെ. രാഘവന് ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ്, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ പോലീസ്ചീഫ് കോര്‍ഡിനേറ്റര്‍ നിധിന് അഗര്‍വാള്‍, ഐജി മനോജ് ഏബ്രഹാം എന്നിവരും സന്നിധാനത്ത് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: