കൊച്ചി: മുത്തൂറ്റ് ഫിനാന്‍സില്‍ നിക്ഷേപിച്ചവരും സ്വര്‍ണം പണയംവച്ചവരും അവ തിരിച്ചെടുക്കാനാവാതെ നെട്ടോട്ടമായി. പൂട്ടിക്കിടക്കുന്ന മുത്തൂറ്റ് ശാഖകളെ സമീപിച്ച്, പണം നല്കി, പണയസ്വര്‍ണം തിരിച്ചെടുക്കാനാവില്ല; നിക്ഷേപം തിരികെ ലഭിക്കുകയുമില്ല.
സഹകരണ ബാങ്കുകളില്‍ കേന്ദ്രം പിടിമുറുക്കിയപോലെ, മുത്തൂറ്റിലെ കള്ളപ്പണത്തിലും കൈവച്ചാല്‍, എന്തു സംഭവിക്കും എന്ന ആശങ്ക നിക്ഷേപകര്‍ക്കും വായ്പക്കാര്ക്കുമുണ്ട്. മുത്തൂറ്റ് ഫിനാന്‍സിലെ ഇടപാടുകള്‍, ആദായനികുതി റെയ്ഡിന്റെ പശ്ചാത്തലത്തില്‍, മരവിപ്പിക്കും എന്ന സംശയമുണ്ട്.
ഇടപാടുകാരോട് കരുണ കാണിക്കാത്ത മുത്തൂറ്റ്, പണിമുടക്കു കാരണം ഇടപാടുകള്‍ മുടങ്ങിയതിന്റെ ബാധ്യത ഇടപാടുകാരുടെ തലയില്വയ്ക്കാനാണ് സാധ്യത. സമയത്തിനു പണയസ്വര്‍ണം എടുത്തില്ല എന്നു പറഞ്ഞ്, അവ മുത്തൂറ്റിനു സ്വന്തമാക്കാം. നിക്ഷേപങ്ങള്‍ക്കു മേലാകട്ടെ, പലിശ കിട്ടുകയും ചെയ്യും.
ചൊവ്വാഴ്ച കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസില്‍, മൂന്നര മുതല്‍ രാത്രി ഒന്പതേകാല്വരെ നീണ്ട ചര്‍ച്ചയില്‍, പണിമുടക്കു തീര്‍ക്കാനുള്ള മനസ്സ്, മുത്തൂറ്റിനെ പ്രതിനിധീകരിച്ച എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റും അദ്ദേഹത്തിന്റെ മകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഈപ്പന് അലക്സാണ്ടറും എച്ച്ആര്‍ മാനേജര്‍ സി.വി. ജോണും കാട്ടിയില്ല. തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണനും സിഐടിയു നേതാവ് കെ. ചന്ദ്രന്‍പിള്ളയും യൂണിയന് ജനറല്‍ സെക്രട്ടറി നിഷ കെ. ജയനും ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരളത്തിനു പുറത്തേക്കു മാറ്റിയ 47 പേരെ തിരിച്ചു മാറ്റുക, സസ്പെന്‍ഡ് ചെയ്ത 50 പേരെ തിരിച്ചെടുക്കുക, യൂണിയനെ തകര്‍ക്കാന്‍ സ്ഥലംമാറ്റിയ 150 പേരെ തിരിച്ചുമാറ്റുക, ജീവനക്കാര്‍ക്കെതിരായ പോലീസ് കേസുകള്‍ പിന്‍വലിക്കുക, സ്ഥലംമാറ്റം സംബന്ധിച്ച് 2016 ജൂലൈ ഒന്നിലെ സ്ഥിതി പുനഃസ്ഥാപിക്കുക എന്നിവയായിരുന്നു, യൂണിയന്റെ ആവശ്യങ്ങള്‍.
കേരളത്തിനു പുറത്തേക്കു മാറ്റിയവരുടെ കാര്യം പരിഗണിക്കാം, സസ്പെന്ഷന് പുനഃപരിശോധിക്കില്ല, 150 പേരുടെ കാര്യം പുനഃപരിശോധിക്കില്ല, കേസുകള്‍ പിന്‍വലിക്കില്ല, ജൂലൈ ഒന്ന് അംഗീകരിക്കില്ല എന്നായിരുന്നു, മാനേജ്മെന്റ് നിലപാട്. ഒരാവശ്യവും അംഗീകരിച്ചില്ല എന്നു പറയാം. കാരണം, പുറത്തേക്കു മാറ്റിയവരുടെ കാര്യം പരിഗണിക്കാമെന്നു പറഞ്ഞാല്‍, പരിഗണിക്കാതിരിക്കാം എന്നും അര്‍ത്ഥമുണ്ടല്ലോ.
സിഐടിയു മറ്റ് യൂണിയനുകളുമായി ചേര്‍ന്ന് പണിമുടക്ക് ശക്തിപ്പെടുത്തുകയാണ്. ഇത് തീരുമാനിക്കാന്‍, ഉടന്‍ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: