മൂന്നാര്‍: കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി മൂന്നാറിലെ പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും തെളിവെടുത്തു. 14ാം കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതിയുടെ ആദ്യ തെളിവെടുപ്പാണ് മൂന്നാറില്‍ നടത്തിയത്. മൂന്നാറിന്റെ ജൈവ വൈവിധ്യ പരിരക്ഷണം, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, തോട്ടം മേഖലയിലെ കീടനാശിനി പ്രയോഗം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആധിക്യം, നദികളിലെയും ജലാശയങ്ങളിലെയും മലിനീകരണം, കാലാവസ്ഥാ വ്യതിയാനം മൂലം ജൈവ സമ്പത്തിനും ആരോഗ്യരംഗത്തും ഉളവായിട്ടുള്ള പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും സമിതി അഭിപ്രായങ്ങള്‍ തേടിയത്. മൂന്നാറിലെ വികസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള വിഷയങ്ങളും സമിതി പരിഗണിച്ചു. മൂന്നാറിലെ പരിസരപ്രദേശങ്ങളില്‍ വ്യാപകമായിട്ടുള്ള യൂക്കാലിപ്സ് പോലുള്ള മരങ്ങള്‍ക്ക് പകരം പരിസ്ഥിതി സംരക്ഷണത്തിനും ജലസംരക്ഷണത്തിനുമുതകുന്ന വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള വനം വകുപ്പിന്റെ അഭിപ്രായങ്ങള്‍ സമിതിയെ അറിയിക്കാനും നിര്‍ദ്ദേശം നല്കി.
മൂന്നാറിന് പ്രത്യേകമായി കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ രൂപം കൊടുക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും സമിതി ആരാഞ്ഞു. തെളിവെടുപ്പിന് ശേഷം നല്ലതണ്ണിയിലെ ഡമ്പിംഗ് യാര്‍ഡും, പള്ളിവാസല്‍ പ്രദേശവും സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു.മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നിയമസഭ പരിസ്ഥിതി കമ്മിറ്റി ചെയര്മാന് മുല്ലക്കര രത്നാകരന്റെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പില്‍ സമിതി അംഗങ്ങളും എംഎല്‍എമാരുമായ അനില്‍ അക്കര, കെ.വി. വിജയദാസ്, പി.റ്റി.എ റഹിം, കെ. ബാബു എന്നിവരും സന്നിഹിതരായിരുന്നു. എസ്. രാജേന്ദ്രന് എം.എല്‍എ , മുന്‍ എംഎല്‍എ എ.കെ മണി, ജില്ലാകളക്ടര്‍ ജി.ആര്. ഗോകുല്‍, ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്, ഡി.എംഒ ഡോ. റ്റി.ആര്. രേഖ, ഡിഎഫ്ഒ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, നിയമസഭാ ജോയിന്റ് സെക്രട്ടറി ഷാജഹാന്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ബാലമുരളി
, ടൂറിസം അഡീഷണല്‍ സെക്രട്ടറി സരസ്വതി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്ന് മൂന്നാറിലെ പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമിതി ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: