സ്വന്തം ലേഖകന്‍
ഇടുക്കി: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ബാങ്ക് അധികൃതര്‍ ജനദ്രോഹ നിലപാടുകള്‍ തുടരുകയാണ്.
ജില്ലയിലെ എടിഎമ്മുകളില്‍ ആവശ്യത്തിന് പണം നിറയ്ക്കാത്തതാണ് ദുരിതമായിരിക്കുന്നത്. തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ എടിഎം കൗണ്ടര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതില്‍ ഒരു സമയത്തും പണം നിക്ഷേപിക്കാറില്ല. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് അക്കൗണ്ടില്‍ നിന്നും പണം മാറിയെടുക്കുന്നതിന് മറ്റ് എടിഎമ്മുകളെ ആശ്രയിക്കേണ്ടി വരുന്നു. ജോലി സമയത്ത് എടിഎമ്മുകളില്‍ എത്തി ക്യൂനില്‍ക്കേണ്ട സ്ഥിതിയാണ് ബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങുന്ന മുറയ്ക്കാണ് എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്നത്. ഈ സമയത്ത് സര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പണമെടുക്കാന്‍ ക്യൂനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയുമുണ്ട്. എടിഎമ്മുകളുടെ പ്രവര്‍ത്തനം ഗുണകരമാക്കാത്തതാണ് ഇപ്പോള്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നം. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വാണിജ്യ കേന്ദ്രമായ കട്ടപ്പനയിലും എടിഎമ്മുകള്‍ നോക്കുകുത്തികളാകുന്ന സ്ഥിതിയുണ്ട്. ഇടുക്കി കവലയില്‍ യൂണിയന് ബാങ്കിന്റെ എടിഎം മണിക്കൂറുകളോളം അടഞ്ഞ് കിടന്നു.
കുമളിയില്‍ അഞ്ച് എടിഎമ്മുകളാണുള്ളത്. ഇതില്‍ നാലെണ്ണം പ്രവര്‍ത്തിക്കുന്നില്ല. തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികളാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം എന്നീ മേഖലകളിലും എടിഎമ്മുകള്‍ ഗുണകരമായി പ്രവര്‍ത്തിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: