തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിമാനത്താവളം നിര്‍മ്മിക്കുന്നതിന്റെ മറവില്‍ അനധികൃത തോട്ടഭൂമി കയ്യേറ്റങ്ങള്‍ സാധൂകരിക്കാന്‍ രഹസ്യനീക്കം. ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന ബിഷപ്പ് യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് വ്യാജപട്ടയങ്ങള്‍ ചമച്ച് കൈവശം വച്ചിരിക്കുന്ന ഭൂമിയാണ്. ഈ ഭൂമി ഏറ്റെടുത്ത് ബിഷപ്പ് യോഹന്നാന് ഓഹരി അവകാശം നല്‍കാനാണ് തീരുമാനം.
തോട്ടഭൂമി കയ്യേറിയെന്ന് കണ്ടെത്തി സ്പെഷ്യല്‍ ഓഫീസര്‍ ഏറ്റെടുത്ത ചെറുവള്ളി എസ്റ്റേറ്റില്‍ നിന്നുള്ള ഭൂമിക്ക് സര്‍ക്കാര്‍ തന്നെ ഓഹരിയവകാശം നല്‍കുന്നതോടെ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം തങ്ങളുടേത് എന്നു സ്ഥാപിക്കാന്‍ യോഹന്നാന്ന് കഴിയും. ഇതോടെ വിട്ടുകൊടുക്കുന്ന 500 ഏക്കറിന്റെ മറവില്‍ യാതൊരു രേഖകളുമില്ലാത്ത 2265 ഏക്കര്‍ ഭൂമിക്കും യോഹന്നാന് ഉടമസ്ഥാവകാശം വരും. ഈ ഉത്തരവിന്റെ മറവില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കര്‍ തോട്ടഭൂമി കയ്യേറ്റക്കാര്‍ക്ക് കോടതികളിലെ കേസുകളില്‍ തങ്ങള്‍ക്കനുകൂല വിധി നേടാന്‍ സാധിക്കും.
1923ല്‍ മലയാളം പ്ലാന്റേഷന് യുകെ ലിമിറ്റഡ് വ്യാജമായി തയ്യാറാക്കിയ 1600/1923 എന്ന ആധാരത്തില്‍പ്പെട്ട സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. 1978ല്‍ ഇന്ത്യന്‍ കമ്പനി ആക്ട്പ്രകാരം രജിസ്റ്റര്‍ ചെയ്ത മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ) കമ്പനിക്ക് ആസ്തികള്‍ കൈമാറിയെന്നും 1984ല്‍ അത് ഹാരിസണ്‍ മലയാളം ലിമിറ്റഡായി മാറിയെന്നുമാണ് കമ്പനി വാദിച്ചിരുന്നത്. എന്നാല്‍ 1977ല്‍ രൂപീകൃതമായ മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിംഗ്സ്) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ബിനാമി കമ്പനിയാണ് ഹാരിസണ്‍ എന്നും ഹാരിസണ്‍ കൈവശം വച്ചിരുന്നതും കൈമാറ്റം ചെയ്തതുമായ 75000 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നും ഇതേകുറിച്ച് സിബിഐ അനേ്വഷിക്കണമെന്നും സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ശുപാര്‍ശ നല്‍കിയിരുന്നു.
ഇത്തരത്തില്‍ അനധികൃതമായി കൈവശമുള്ള ഭൂമിയില്‍നിന്ന് ഹാരിസണ്‍ 1984ല്‍ ബിഷപ്പ് യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ ചര്‍ച്ചിന് കൈമാറിയ 2265 ഏക്കറില്‍പ്പെടുന്നതാണ് ഇപ്പോള്‍ ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന ഭൂമി. ചെറുവള്ളി എസ്റ്റേറ്റിലെ അതിപുരാതനമായ ശാസ്താംക്ഷേത്രത്തിലേക്കുള്ള വഴി കെട്ടിയടച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കോടതിയിലെത്തിയതോടെയാണ് യോഹന്നാന്റെ ഭൂമി സംബന്ധിച്ച് അനേ്വഷണം തുടങ്ങിയത്.
കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ട അന്നത്തെ ലാന്റ് റവന്യൂ കമ്മീഷണറായ നിവേദിതാ പി. ഹരനും പിന്നീട് അന്വേഷണം നടത്തിയ ജസ്റ്റിസ് മനോഹരന് കമ്മീഷനും സജിന്‍ ബാബു കമ്മീഷനുമെല്ലാം യോഹന്നാന് ഭൂമി കൈമാറിയത് അനധികൃതമാണെന്നു കണ്ടെത്തിയിരുന്നു. വിജിലന്‍സ് നടത്തിയ അനേ്വഷണത്തില്‍ ആധാരങ്ങള്‍ വ്യാജമാണെന്നും കണ്ടെത്തി. അനധികൃത ഭൂമി കൈയേറ്റകേസില് അടുത്തിടെ യോഹന്നാനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു, യോഹന്നാന് ജാമ്യം എടുത്തു.
ഈ ഭൂമി സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം സര്‍ക്കാര്‍ ഭൂമിയെന്നു കണ്ടെത്തി ഏറ്റെടുത്തിരുന്നു. ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്പെഷ്യല്‍ ഓഫീസറുടെ നടപടി ശരിവച്ച് കേസ് ഡിവിഷന് ബഞ്ചിനെ കൈമാറി. തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ട ഡിവിഷന് ബഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ അന്തിമവിധി വന്നിട്ടുമില്ല.
ഈ സാഹചര്യത്തിലാണ് ഭൂമിക്ക് ഉടമസ്ഥാവകാശം സര്‍ക്കാരില്‍നിന്നു നേടാനായി യോഹന്നാന് മുഖ്യമന്ത്രിയുടെ ഉപദേശിയും ഒരു എംഎല്‍എയും വഴി കരുക്കള്‍ നീക്കിയത്. യോഹന്നാന് രക്ഷപ്പെട്ടാല്‍ ഹാരിസണും ഹാരിസണില്നിന്നു ഭൂമി മറിച്ചുവാങ്ങിയ റിയ, ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ എസ്റ്റേറ്റ്, ബോയ്സ് തുടങ്ങിയവയ്ക്കും ഭൂമിയില്‍ അവകാശവാദമുന്നയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: