കല്‍പ്പറ്റ : കേരളത്തില്‍ നടക്കുന്നത് അരാജകത്വ ഭരണമെന്ന് സി.കെ.ജാനു. കല്‍പ്പറ്റയില്‍ എന്‍ഡിഎ ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
അറുപത് വര്‍ഷക്കാലം കേരളം ഇരു മുന്നണികളും ചേര്‍ന്ന് നശിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്നത് ജനാധിപത്യമല്ല അഡ്ജസ്റ്റ്മെന്റ് രാഷ്ട്രിയമാണ്. അരാചകത്വമാണ് നാടമാടുന്നത്. എല്ലാവര്ക്കും രാഷ്ട്രിയ പങ്കാളിത്തം ലഭിക്കുക എന്നതാണ് ജനാധിപത്യത്തിലുള്ളത്. എന്നാല്‍ ദളിതരും വനവാസികളും എപ്പോഴും പിന്തള്ളിപ്പോവുകയാണ്. കേരളം മാറ്റത്തിന് വിധേയമാകുന്നത് ഇരുമുന്നണികളും എതിര്‍ക്കുകയാണ്.
ഇരു മുന്നണികളില്‍നിന്നും പൊഴിഞ്ഞുപോക്ക് ശക്തമായത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ വിറളി പിടിപ്പിക്കുന്നു. ഇടതുപക്ഷം അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും കൊടുമുടിയിലാണ്. കൊലപാതക രാഷ്ട്രീയം അതാണ് കാണിക്കുന്നത്. കേരളത്തില്‍ ഹെക്ടര്‍ കണക്കിന് ഭൂമി തിരിച്ചുപിടിക്കാനുണ്ട്. എന്നാല്‍ അറുപത് വര്‍ഷമായി ഭരിച്ച സര്‍ക്കാറുകള്‍ വനവാസികളെ കോളനികളില്‍ ഒതുക്കുകയാണ് ചെയ്തതെന്നും ജാനു പറഞ്ഞു.
സിപിഎം കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സഹകരണബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.ഭരണ സ്വാധീനത്താല്‍ ഇത്രയും കാലം ഇത് മൂടിവെക്കപ്പെടുകയാണുണ്ടായതെന്നും കണ്‍വെന്‍ഷനില്‍ പ്രസംഗിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രന് പറഞ്ഞു. ഇതിലുണ്ടായ വിഷമത്താലാണ് ജനങ്ങള്‍ക്ക് വേണ്ടി എടുത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നത്. ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ ഇടതുപക്ഷത്തിലെ പ്രമുഖ നേതാക്കള്‍ ശ്രമിക്കുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. പൈലി വാര്യാട് (ബിഡിജെഎസ്), അഹമ്മദ് തോട്ടത്തില്‍ (കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്മാന്), മുന്‍ എംഎല്‍എയും ജെഎസ്എസ് ജനറല്‍സെക്രട്ടറിയുമായ രാജന് ബാബു, പിഎസ്പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.കെ.പൊന്നപ്പന്, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി എം.എന്‍.ഗിരി, സോഷ്യലിസ്റ്റ് ജനതാദള്‍ ജനറല്‍സെക്രട്ടറി സുരേഷ്കുമാര്‍, സുധീഷ് നായര്‍ (നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: