തിരുവനന്തപുരം: ചലച്ചിത്ര നടി ഉര്‍വ്വശി ചാനല്‍ പരിപാടിക്കിടയില്‍ സംസ്കാരരഹിതമായി പെരുമാറുകയാണെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി. കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ നിന്നാണ് വിശദീകരണം തേടിയത്. കൈരളി ചാനല്‍ എംഡിയും വിശദീകരണം നല്‍കണം.
ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയിലെ ന്യായാധിപന്മാരുടെ സന്നിധ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന പുരുഷന്മാരോട് നടി മോശമായി പെരുമാറുന്നു എന്നാണ് പരാതി. ജീവിതം സാക്ഷി എന്ന പരിപാടിയില്‍ അവതാരികയായെത്തുന്ന ഉര്‍വ്വശി ദാമ്പത്യ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ക്ഷോഭിക്കുകയും സംസ്കാരരഹിതമായി വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതായി പരാതിയില്‍ പറയുന്നു.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. പരിപാടിയില്‍ കോടതിയെ പോലും നോക്കുകുത്തിയാക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
ഒരു മാസത്തിനകം വിശദീകരണം നല്‍കണം. കേസ് നവംബര്‍ 9 ന് പരിഗണിക്കും. റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറത്തിനു വേണ്ടി ഷെഫിന് കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: