ന്യൂദല്‍ഹി: രാജ്യത്തെ 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ഫലമായി എകദേശം 10 ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തുമെന്ന് കണക്കുകൂട്ടല്‍. നവംബര്‍ ഇരുപത്തിനാലിനകം ഇത്രയും രൂപ രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിന്‍വലിച്ച പഴയ നോട്ടുകളാണ് ജനങ്ങള്‍ നിലവില്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്. നവംബര്‍ 24 വരെ ഈ നോട്ടുകള്‍ ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും ഉപയോഗിക്കാം. ഈ കാലവധി കൂടി കഴിയുന്നതോടെ ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധനയുണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതുവരെ അഞ്ചുലക്ഷം കോടി രൂപയുടെ 500, 1000 ന്റെ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയിട്ടുണ്ട്. 1000 കോടിയോളം രൂപയുടെ പഴയ നോട്ടുകളാണ് പ്രതിദിനം ബാങ്കുകളില്‍ എത്തുന്നത്.
അതിനിടെ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി മൈക്രാ എടിഎമ്മുകള്‍ വൈകാതെ പുറത്തിറക്കുമെന്ന് സൂചന. നിലവിലെ പണത്തിന്റെ ലഭ്യതക്കുറവും അസൗകര്യങ്ങളും ഒരു പരിധി വരെ ഇതിലൂടെ പരിഹരിക്കാനാവും. നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് പണത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി 55,000 കോടിയുടെ പുതിയ നോട്ടുകളാണ് റിസര്‍വ്വ് ബാങ്ക് നിലവില്‍ പുറത്തിറക്കിയിരിക്കുന്നത്.
ഇതുകൂടാതെ റിസര്‍വ്വ് ബാങ്കിന്റെ നോട്ട് അച്ചടിക്കുന്ന പ്രസ്സുകള്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ കൂടി എത്തുന്നതോടെ ഇപ്പോള്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും. അതേസമയം ഇത്തരത്തില്‍ വലിയൊരു നടപടി സ്വീകരിച്ചപ്പോഴുള്ള ചെറിയ അസൗകര്യമാണ് ജനങ്ങള്‍ക്കുണ്ടായതെന്നും രാജ്യത്തെ കള്ളപ്പണവും അഴിമതിയും തടയാനാണ് ഈ നടപടിയെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി സുപ്രീംകോടതിയില്‍ അറിയിച്ചു. നോട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കിട്ടാക്കടങ്ങള്‍ എഴുതി തള്ളിയിട്ടില്ല: ധനമന്ത്രി
ന്യൂദല്‍ഹി: വിജയ് മല്യ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരുടെ 7000 കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്ന ആരോപണം തെറ്റെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ബാങ്കുകളുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളുടെ അര്‍ത്ഥം മനസിലാക്കുന്നതിലെ ആശയക്കുഴപ്പമാണ് തെറ്റിദ്ധാരണക്ക് പിന്നില്‍. കിട്ടാക്കടം സക്രിയ മൂലധനത്തില്‍ നിന്നും നിഷ്ക്രിയ മൂലധനമാക്കുകയാണ് ചെയ്തത്.
രേഖകള്‍ സൂക്ഷിക്കുന്നതിനുള്ള എളുപ്പത്തിന് വേണ്ടിയാണിത്. കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടെന്നും നടപടികള്‍ സ്വീകരിക്കുമെന്നും ജയ്റ്റ്ലി വ്യക്തമാക്കി. രാജ്യസഭയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ജയ്റ്റ്ലി. മല്യയുടെ കടം യുപിഎ സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഭയാനകമായ പാരമ്പര്യ സ്വത്താണെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി.
മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ 1201 കോടി രൂപ ഉള്‍പ്പെടെ 100 വ്യവസായികളുടെ 7016 കോടി രൂപ എഴുതിത്തള്ളിയതായാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. സാധാരണ നിലക്കുള്ള ബാങ്കിംഗ് നടപടിയെ കേന്ദ്രസര്‍ക്കാരിനെതിരായ ആയുധമാക്കി വളച്ചൊടിക്കുകയായിരുന്നു മാധ്യമങ്ങള്‍. കടങ്ങള്‍ അഡ്വാന്‍സ് അണ്ടര്‍ കലക്ഷന്‍ അക്കൗണ്ടിലേക്ക് (എയുസിഎ) മാറ്റുകയാണ് ചെയ്തത്.
ഇതിന് തുല്യമായ തുക ബാങ്കിന്റെ ലാഭത്തില്‍ നിന്ന് വകയിരുത്തിയ ശേഷമാണിത്. തുക തിരിച്ചുപിടിക്കാനുള്ള നടപടികളെ ഇത് ബാധിക്കില്ല. മുന്‍ യുപിഎ സര്‍ക്കാരാണ് മല്യക്കുള്പ്പെടെ അര്‍ഹമായതിലധികം വായ്പ നല്‍കിയത്. പുതിയ സര്‍ക്കാരില്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പ് മല്യയുടെ 9661 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയിട്ടുണ്ട്.
നടപടി രാജ്യതാല്പര്യത്തിന് കേന്ദ്ര സര്‍ക്കാര്‍
ന്യൂദല്‍ഹി: നോട്ടു പിന്‍വലിച്ചത് രാജ്യതാല്‍പ്പര്യ പ്രകാരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. രാജ്യത്തു നിന്നും അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുന്നതിനാണ് നടപടിയെന്ന് കേന്ദ്രഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയ്ക്കാണ് ഇന്നലെ രാജ്യസഭയില്‍ തുടക്കമിട്ടത്. അന്തരിച്ച കൂച്ച്ബീഹാറില്‍ നിന്നുള്ള എംപി രേണുകാ സിന്‍ഹയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടപടികളിലേക്ക് കടക്കാതെ ആദ്യദിവസം ലോക്സഭ പിരിഞ്ഞു. നോട്ട് പിന്‍വലിച്ചതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ഗോയല്‍ വ്യക്തമാക്കി.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തെ വളരെയധികം സഹായിക്കുന്ന നടപടിയാണിത്. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ ആരെങ്കിലും നടപടികള്‍ ആരംഭിച്ചെങ്കില്‍ അത് ബിജെപി സര്‍ക്കാരും മോദിയും മാത്രമാണ്. ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സാധാരണ ജനങ്ങള്‍ മോദിക്കൊപ്പമാണ്. കള്ളപ്പണം മൂലം രാജ്യം നേരിടുന്ന ഭീകരവാദവും വിലക്കയറ്റവും നികുതി വര്‍ദ്ധനവുമെല്ലാം അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
രഹസ്യ നടപടികളുടെ ഭാഗമായ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ പൊതുജനം തയ്യാറാണ്. അനധികൃതമായി സമ്പാദിച്ചു കൂട്ടിയവര്‍ക്ക് മാത്രമേ കേന്ദ്ര നടപടിയെ കുറ്റപ്പെടുത്താന്‍ കഴിയൂ എന്നും ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: