കൊച്ചി: എറണാകുളത്തപ്പന്റെ മുന്പില് ഒന്‍പതാമത്തെ വയസില്‍ ടി.എസ്. രാധാകൃഷ്ണന് ആരംഭിച്ച സംഗീതസപര്യയ്ക്ക് അരനൂറ്റാണ്ട്. ജ്യേഷ്ഠന് ശങ്കരനാരായണനൊപ്പം ആരംഭിച്ച സംഗീതയാത്ര കഴിഞ്ഞ അമ്പത് വര്‍ഷമായി തുടരുന്നു. ഇപ്പോള്‍ എറണാകുളത്തപ്പന് ഹാളായ ക്ഷേത്രത്തിന്റെ ഊട്ടുപുരയിലാണ് അരങ്ങേറിയതെങ്കിലും പിന്നീട് കച്ചേരി അയ്യപ്പന്റെ നടയ്ക്കലേക്ക് മാറി. കഴിഞ്ഞ 50 വര്‍ഷമായി എല്ലാത്തവണയും മണ്ഡലകാലത്ത് എറണാകുളത്തപ്പനുമുന്നില് കച്ചേരി മുടങ്ങിയിട്ടില്ല. പന്ത്രണ്ടാം വയസ്സുമുതല്‍ തുടര്‍ച്ചയായി മലചവിട്ടുന്നതിനും മുടക്ക് വന്നിട്ടില്ല.
അയ്യപ്പനുമുന്നില്‍ നിന്നാരംഭിച്ച സപര്യ എത്തിച്ചേര്‍ന്നത് ഭക്തിഗാന രംഗത്തേക്കാണ്. ഹിന്ദു ഭക്തിഗാന രംഗത്ത് ഏറെ പ്രസിദ്ധമായ ആല്‍ബങ്ങള്‍ രാധാകൃഷ്ണന്റേതായി ഉണ്ട്. അത്തരമൊരു മേഖലയില്‍ പുതിയൊരു ട്രെന്റ് സെറ്റ് ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 1979ല്‍ ‘ചന്ദ്രക്കല പൂ ചുടി ‘ എന്ന ഗാനത്തിന് സംഗീതം നല്‍കിക്കൊണ്ടാണ് സംഗീത സംവിധാന രംഗത്തേക്ക് വരുന്നത്. ആര്.കെ ദാമോദരന്‍ എഴുതിയ ഗാനം ആല്‍ബത്തില്‍ കാഞ്ഞങ്ങാട് രാമചന്ദ്രനാണ് പാടിയത്. എറണാകുളത്തപ്പനുമുന്നില് ഇത് സമര്‍പ്പിച്ചത് രാധാകൃഷ്ണന് തന്നെയായിരുന്നു. 200ല്‍ അധികം ഭക്തിഗാന ആല്‍ബങ്ങള്‍ക്കാണ് ടി.എസ് രാധാകൃഷ്ണന് സംഗീതം പകര്‍ന്നത്. അതില്‍ എഴുപത്തിയഞ്ചിലധികം അയ്യപ്പഭക്തിഗാനങ്ങളും. യേശുദാസ് കൂടുതല്‍ അയ്യപ്പഭക്തിഗാനങ്ങള്‍ പാടിയത് ടി എസ്സിന്റെ സംഗീതത്തിന്റെ കീഴിലാണ്. ദക്ഷിണേന്ത്യയില്‍ എസ്.പി ബാലസുബ്രഹ്മണ്യന് ഒഴികെയുള്ള ഗായകരെല്ലാം ഇദ്ദേഹത്തിന്റെ കീഴില്‍ പാടിയവരാണ്.
1986ല്‍ പുറത്തിറങ്ങിയ ഗീതം എന്ന ചലച്ചിത്രത്തിലൂടെ ടി എസ് രാധാകൃഷ്ണന് ചലച്ചിത്രസംഗീത സംവിധാന രംഗത്തേക്കും കടന്നുവന്നു. ഈ ചിത്രത്തില്‍ കല അടൂര്‍ എഴുതിയ ”ഉലയിലൊരു കടഞ്ഞെടുത്ത” ഗാനത്തിനു സംഗീതം നിര്‍വ്വഹിക്കുകയും സുജാതയോടൊപ്പം ഈ ഗാനം ആലപിക്കുകയും ചെയ്തു. ”ഇത്തിരിപ്പൂക്കള്‍” എന്ന ചലച്ചിത്രത്തിനു കൂടി സംഗീതം നിര്‍വ്വഹിച്ച് ചലച്ചിത്രഗാനരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു.എന്നാല്‍ 20 വര്ഷക്കാലത്തിനു ശേഷം വാല്മീകം എന്ന മലയാളചലച്ചിത്രത്തിനു കൂടി സംഗീതം നിര്‍വ്വഹിച്ചു. ഭക്തിഗാനരംഗത്ത് അനേകം സംഗീതം ചെയ്തിട്ടുള്ള രാധാകൃഷ്ണന് 8 വര്‍ഷക്കാലം ഹൈജാക്കേഴ്സ് എന്ന പോപ്പുലര്‍ പാശ്ചാത്യ സംഗീത ബാന്‍ഡിനു വേണ്ടി ബെല്‍ബോട്ടം പാന്റും നീളന്‍ മുടിയുമായി ഗിത്താര്‍ വായിച്ചിരുന്നു.
തുടര്‍ച്ചയായി അമ്പത് കൊല്ലം പാടാന്‍ സാധിച്ച ഈ അപൂര്‍വ്വ ഭാഗ്യത്തെപ്പറ്റി ചോദിച്ചാല്‍ 1986ലെ കര്‍പ്പൂരദീപം എന്ന ആല്‍ബത്തില്‍ ജയചന്ദ്രന് പാടിയ വരികള്‍ ടി.എസ് രാധാകൃഷ്ണന് പാടും ‘മുടങ്ങാതടിയന് തൊഴുവാന്‍,
കഴിവത് മുജ്ജന്മ സുകൃതമല്ലോ’അദ്ദേഹം സംഗീതം നിര്‍വ്വഹിച്ച ഗംഗാ തീര്‍ത്ഥവും തുളസീ തീര്‍ത്ഥവും വിശ്വാസികളെ ഭക്തിയുടെ പാരമ്യത്തില്‍ എത്തിച്ചവയാണ്. അമ്പത് വര്‍ഷം മുമ്പ് സഹോദരനൊപ്പമായിരുന്നു അരങ്ങേറ്റമെങ്കില്‍ ഈ മണ്ഡലകാലത്ത് മകന് ശങ്കര്‍ വിനായകനാണ് ടി.എസ് രാധാകൃഷ്ണനൊപ്പം പാടുന്നത്. ഹാര്‍മോണിയം വായിച്ചുകൊണ്ടാണ് മകന് അച്ഛനൊപ്പം പാടുന്നത്. സംഗീതയാത്രകള്‍ക്ക് ഭാര്യ പത്മയും കൂട്ടായുണ്ട്. മകള്‍ ലക്ഷ്മി വിവാഹശേഷം ഭര്‍ത്താവിനോടൊപ്പം അമേരിക്കയിലാണ്. മകളും എറണാകുളം ശിവക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന നടത്തിയിട്ടുണ്ട്. ഇത്തവണ മണ്ഡലകാലത്ത് സംഗീതാര്ച്ചനക്കൊപ്പം രാധാകൃഷ്ണന് എറണാകുളത്തപ്പന് ക്ഷേത്ര ഭാരവാഹികള്‍ ആദരവും ഒരുക്കിയിരുന്നു. പുതിയ ആല്‍ബമായ ശരണകീര്ത്തനത്തിന്റെ പ്രകാശനും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: