കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട്, കത്തോലിക്കാ സഭയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. സ്വാഭാവികമായി, കത്തോലിക്കര്‍ക്കു മുന്‍തൂക്കമുള്ള കേരളത്തിലും അദ്ദേഹം എത്തിയേക്കും.
ഇന്ത്യാ സന്ദര്‍ശനം മാര്‍പ്പാപ്പ സ്ഥിരീകരിച്ചുകഴിഞ്ഞു. കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിബിസിഐ) കേന്ദ്രസര്‍ക്കാരിന് പരിപാടി നല്‍കുകയും, കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്യേണ്ടതുണ്ട്. ദല്‍ഹിയിലെ വത്തിക്കാന്‍ എംബസിയില്‍ സ്ഥാനപതിയായ ആര്‍ച്ച്ബിഷപ് റോമിലേക്കു മടങ്ങിയിരിക്കുകയാണ്; പുതിയ സ്ഥാനപതി വരുന്നതോടെ, യാത്രാപരിപാടി അന്തിമരൂപത്തിലെത്തും.
കഴിഞ്ഞ മാസവും ഈ മാസവുമായി, രണ്ടുതവണ, മാര്‍പ്പാപ്പ ഇന്ത്യാ സന്ദര്‍ശനം സ്ഥിരീകരിച്ചതായി, വത്തിക്കാന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ രണ്ടിന്, കോക്കസസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍, അദ്ദേഹം വിമാനത്തില്‍ പത്രലേഖകരോടു പറഞ്ഞു: ”യാത്രയ്ക്ക് അധികസമയമില്ല. എങ്കിലും, ഞാന്‍ പോര്‍ച്ചുഗലിലേക്കും, തീര്‍ച്ചയായും ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും പോകും.”
നവംബര്‍ ഒന്നിന്, സ്വീഡനില്‍ നിന്ന് മടങ്ങുമ്പോള്‍, വിമാനത്തില്‍വച്ച് ജര്‍മന്‍ ടിവി ലേഖകന്‍ ജര്‍ഗന്‍ എര്ബത്തര്, അടുത്ത കൊല്ലം, മതനവീകരണത്തിന്റെ 500-ാം വാര്‍ഷികം കൊണ്ടാടുന്ന ജര്‍മനി സന്ദര്‍ശിക്കുമോ എന്നു ചോദിച്ചപ്പോള്‍, മാര്‍പ്പാപ്പ പറഞ്ഞു: ”അടുത്ത കൊല്ലത്തെ യാത്രാപരിപാടി തയ്യാറാക്കിയിട്ടില്ല. ഞാന്‍ ഇന്ത്യയും ബംഗ്ലാദേശും സന്ദര്‍ശിക്കുമെന്ന്, ഏതാണ്ട് തീര്‍ച്ചയാണ്.”
ഒരു യാത്രയ്ക്കു സ്ഥിരീകരണമായി, നയതന്ത്ര ഭാഷയില്‍, ഇതിനപ്പുറം ഒന്നും വേണ്ട.
ഇതിനു മുന്‍പ്, േജാണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത്, 1986 ഫെബ്രുവരി ഒന്നുമുതല്‍ പത്തുവരെയായിരുന്നു. അതുകഴിഞ്ഞ് അദ്ദേഹം 1999 നവംബര്‍ അഞ്ചുമുതല്‍ ഒന്പതുവരെ, വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ദല്‍ഹി സന്ദര്‍ശിച്ചു. വാജ്പേയിയും മാര്‍പ്പാപ്പയും ഹൈദരാബാദ് ഹൗസില്‍ കൂടിക്കണ്ടു. അന്ന് മാര്‍പ്പാപ്പ എത്തിയത്, ഏഷ്യന്‍ സഭയെപ്പറ്റി 29 പേജുള്ള രേഖ പ്രകാശിപ്പിക്കാനായിരുന്നു. 1986 ല്‍, ദല്‍ഹി, റാഞ്ചി, കൊല്‍ക്കത്ത, ചെന്നൈ, ഗോവ, തൃശൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം, മുംബൈ, പൂനെ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
കേരളത്തില്‍ വന്നത് ഫെബ്രുവരി ഏഴിനും എട്ടിനുമായിരുന്നു. ഇക്കുറി വരുമ്പോള്‍ അദ്ദേഹം രാഷ്ട്രപതിയെയും കാണും; 1999 ല്‍ ജോണ്‍പോള്‍ രണ്ടാമന്, വാജ്പേയിക്കു പുറമെ രാഷ്ട്രപതി കെ.ആര്. നാരായണന്, ഉപരാഷ്ട്രപതി കിഷന്‍കാന്ത് എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു. ദീപാവലി സമയത്ത് മാര്‍പ്പാപ്പ ഇന്ത്യയിലെത്തിയത് ആഹ്ളാദകരമാണെന്ന് വാജ്പേയി അന്ന് ഓര്‍മിച്ചു. കേരളത്തില്‍ കത്തോലിക്കാ ബിഷപ്പുമാര്‍ ഇപ്പോള്‍ ദീപാവലി ആഘോഷിക്കുന്നുണ്ട്.
പോള്‍ ആറാമന്‍ മാര്‍പ്പാപ്പയാണ് ഇന്ത്യയില്‍ ആദ്യമെത്തിയത്- 1964 ഡിസംബര്‍ രണ്ടുമുതല്‍ അഞ്ചുവരെ മുംബൈയില്‍ ജീവകാരുണ്യ കോണ്‍ഗ്രസ് നടക്കുമ്പോഴായിരുന്നു, അത്. താന്‍ സഞ്ചരിച്ച വാഹനം അന്ന്, ചെറിയ നിലയിലുള്ള മദര്‍ തെരേസയുടെ സംഘടനക്ക് അദ്ദേഹം, സംഭാവന ചെയ്തു. ജോണ്‍ പോള്‍ രണ്ടാമന്, കൊല്‍ക്കത്തയില്‍ മദറിനെ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: