കൂത്തുപറമ്പ്: 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ കൂത്തുപറമ്പ് ശാഖക്ക് നേരെ സിപിഎം അക്രമം. ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബാങ്കിനു നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ ബാങ്കിന്റെ ജനല്‍ ഗ്ലാസുകളും ക്യാമ്പിനും തകര്‍ന്നു. അക്രമം പ്രതിരോധിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്ക് പരിക്കേറ്റു. വനിതാ പോലീസ് ഓഫീസറായ സതിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അക്രമം. ബാങ്കിനകത്ത് പ്രവേശിച്ച അക്രമി സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അക്രമം കണ്ട് ഭയന്ന് ബാങ്കിലെത്തിയ ജനങ്ങള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ സിപിഎം പ്രവര്‍ത്തകരെ ബാങ്കിനുളളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടയാതിരുന്നതാണ് അക്രമണം നടത്താന്‍ സിപിഎമ്മുകാര്‍ക്ക് സഹായകമായതെന്ന് ആരോപണം ഉണ്ട്. റിസര്‍വ്വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും തീരുമാനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സിപിഎം നടത്തിയ അക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അക്രമം സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: