തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ അസാധുവാക്കിയത് മൂലം ശബരിമല തീര്‍ത്ഥാടകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബാങ്കുകളോട് ആവശ്യപ്പെട്ടു. ട്രഷറികളിലും സഹകരണ ബാങ്കുകളിലും പഴയ നോട്ടുകള്‍ മാറാനുള്ള സൗകര്യം ആര്‍ബിഐ ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പമ്പയിലും സന്നിധാനത്തും കൂടുതൽ എടിഎം കൗണ്ടറുകൾ തുറക്കണമെന്നും അവയിൽ ആവശ്യത്തിന് പണം നിറയ്ക്കാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ചില്ലറ കൗണ്ടറുകളും തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ട്രഷറികളിലും വിനിമയ കേന്ദ്രങ്ങൾ (എക്സ്ചേഞ്ച് കൗണ്ടർ) തുടങ്ങാന്‍ ആർബിഐയെ സമീപിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ കൂലി നൽകുന്നതിന് അതാത് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. ഇനി മുതൽ തോട്ടം ഉടമകൾ കൂലിയായി നൽകേണ്ട തുക കളക്ടറെ ഏൽപിക്കണം. കളക്ടർമാരാവും അത് തൊഴിലാളികൾക്ക് വിതരണം ചെയ്യുക.
കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാൻ കേന്ദ്ര സർക്കാർ ബോധപൂർവം ശ്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. സഹകരണ കള്ളപ്പണത്തിന്റെ കേന്ദ്രമെന്നു പറയുന്നത് അസംബന്ധമാണ്. സഹകരണ മേഖലയെ സംരക്ഷിക്കാൻ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: