കൊച്ചി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിന് തൊട്ടു പിന്നാലെ നിരവധി ജ്വല്ലറികളില്‍ വന്‍ തോതില്‍ സ്വര്‍ണ വില്പന നടന്നതായി കസ്റ്റംസ് കണ്ടെത്തി. കിലോക്കണക്കിന് സ്വര്‍ണ്ണമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റതെന്ന് കണ്ടെത്തി. സാധാരണ ദിവസങ്ങളില്‍ മൂന്ന് കിലോ സ്വര്‍ണ വില്പന നടത്തിയിരുന്ന ജ്വല്ലറികളില്‍ 25 മുതല്‍ 35 കിലോ വരെ സ്വര്‍ണ വില്പന നടന്നുവെന്നാണ് കണ്ടെത്തിയത്.
കൊച്ചിയിലെ 15 ജ്വല്ലറികള്ക്കെതിരെയാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്. നോട്ട് പിന്‍വലിച്ച 8ന് രാത്രി 8മണിക്ക് ശേഷമാണ് കിലോക്കണക്കിന് സ്വര്‍ണത്തിന്റെ കച്ചവടം നടന്നത്. കസ്റ്റംസ് കഴിഞ്ഞ ദിവസം കൊച്ചിയിലെ എല്ലാ ജ്വല്ലറികളിലും പരിശോധന നടത്തിയിരുന്നു.
സ്വര്‍ണ്ണം വാങ്ങിയവരെക്കുറിച്ച് കസ്റ്റംസ് പൂര്‍ണ വിവരം ശേഖരിച്ചുകഴിഞ്ഞു. ഇത് സംബന്ധിച്ചുള്ള രേഖകള്‍ ആദായനികുതി വകുപ്പിന് കൈമാറും. അതിനിടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നതായി ആദായനികുതി വകുപ്പും രഹസ്യാന്വേഷണ വിഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വന്‍തോതില്‍ പണമുള്ളവര്‍ ഇവ മാറിയെടുക്കാന്‍ വലിയൊരു സംഘത്തെ കമ്മീഷന് അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതാണ് രീതി. ഇങ്ങനെ പല പല സംഘങ്ങളുടെ സഹായത്തോടെ വന്‍തുക മാറിയതായും കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മാണ മേഖലയിലേക്ക് കള്ളപ്പണമൊഴുക്കുന്നതിന്റെ വിവരങ്ങളും അവര്‍ക്ക് ലഭിച്ചു. മണല്‍, സിമന്റ്, കമ്പി തുടങ്ങിയവ വാങ്ങാന്‍ കരാറുകാര്‍ക്കാണ് കള്ളപ്പണക്കാര്‍ പണം നല്‍കുന്നത്. മാറിക്കിട്ടിക്കഴിഞ്ഞാല് 70 ശതമാനം തുക കള്ളപ്പണക്കാര്‍ക്കും 30 ശതമാനം മാറി നല്കുന്ന കരാറുകാര്‍ക്കും എന്നാണ് വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: