കുന്നത്തൂര്‍: പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിന് യൂത്ത് കോണ്‍ഗ്രസ്സുകാരുടെ പ്രതിഷേധം.
വടക്കന്‍ മൈനാഗപ്പള്ളി സ്വദേശിയായ പിതാവ്, മകളെ കമന്റടിച്ച് ശല്യം ചെയ്തതിന്റെ പേരില്‍ ഇവിടുത്തെ എസ്ഡിപിഐ പ്രവര്‍ത്തകരായ ചില യുവാക്കള്‍ക്കെതിരെ ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഈ പരാതിയില്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ യുവാക്കള്‍ ഇതിന്റെ വൈരാഗ്യത്തിന് പിതാവിന്റെ പേരില്‍ വീട് ആക്രമിച്ചു എന്നാരോപിച്ച് പോലീസില്‍ കള്ളക്കേസ് നല്‍കിയിരുന്നു. ഈ കള്ളപ്പരാതിയില്‍ പോലീസ്നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇന്നലെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട സിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് അന്‍പത് മീറ്റര്‍ അകലെ പോലീസ് വടംകെട്ടി തടഞ്ഞു. പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലീസിന് നേര്‍ക്ക് ആക്രോശിക്കുകയും ബാരിക്കേഡ് തള്ളി അകത്തേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ പിന്നില്‍ നിന്നും പോലീസിന് നേര്‍ക്ക് പ്രവര്‍ത്തകര്‍ കല്ലുകള്‍ വലിച്ചെറിഞ്ഞു. പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം മൂലം പ്രധാന പാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസും ശ്രമിച്ചില്ല.
രാത്രികാല എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു വേണ്ടി സമരം സംഘടിപ്പിച്ചതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം അമര്‍ഷത്തിലാണ്.
വടക്കന്‍ മൈനാഗപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്ഡിപിഐയിലേക്ക് മാറും എന്നുള്ള ഭീഷണിയെ തുടര്‍ന്നാണ് സമരം സംഘടിപ്പിച്ചതെന്നാണ് സൂചന. ഈ പ്രദേശത്ത് കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഇസ്ലാമിക തീവവാദ പ്രസ്ഥാനങ്ങളില്പ്പെട്ടവരുടെ അതിക്രമങ്ങളെന്ന് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: