പത്തനാപുരം: ഭരണസമിതിയിലെ തമ്മിലടി മൂലം ഭരണം താറുമാറായ പിറവന്തൂര്‍ പഞ്ചായത്തില്‍ പുതിയ വിവാദം.
പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സിപിഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. പഞ്ചായത്ത് ജീപ്പ് സൂക്ഷിച്ചിരിക്കുന്ന മുറിയുടെ താക്കോല്‍ ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ സെക്രട്ടറിയെ തടഞ്ഞുവയ്ക്കുകയും മുറി പൂട്ടിയിടുകയും ചെയ്തത്. വൈസ് പ്രസിഡന്റ് റഷീദും മറ്റ് സിപിഎം മെമ്പര്‍മാരും ചേര്‍ന്ന് എഐവൈഎഫ് നേതാവായ ഡ്രൈവറെ പുറത്താക്കിയിരുന്നു. എന്നാല്‍ ഡ്രൈവറെ തിരികെയെടുക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടും തിരികെയെടുക്കാത്തതിനെ തുടര്‍ന്നാണ് സെക്രട്ടറിയെ പൂട്ടിയിട്ടത്. ഡ്രൈവറെ പുറത്താക്കിയ അന്നുതന്നെ വൈസ് പ്രസിഡന്റിനെയും മറ്റ് പഞ്ചായത്ത് അംഗങ്ങളുടെ തീരുമാനം അനുസരിച്ച് ജീപ്പ് സൂക്ഷിച്ചിരുന്ന മുറിയുടെ ഷട്ടര്‍ പുതിയ പൂട്ട് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പൂട്ടുകയും ചെയ്തു.
താക്കോല്‍ ആവശ്യപ്പെട്ടാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. അരമണിക്കൂറോളം സെക്രട്ടറിയെ ഓഫീസിനുള്ളില്‍ തടഞ്ഞുവെച്ചു. ഒടുവില്‍ താക്കോല്‍ ബലം പ്രയോഗിച്ച് വാങ്ങുകയായിരുന്നു.’ഭരണസമിതി പിരിച്ചുവിട്ട ഡ്രൈവറെ തന്നെ താക്കോല്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനിടെ ഭരണസമിതിയില്‍ സിപിഐ തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. പ്രസിഡന്റിനെതിരെ പ്രവര്‍ത്തിക്കുന്ന വൈസ് പ്രസിഡന്റിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് സിപിഐ പ്രാദേശികനേതൃത്വം അറിയിച്ചിട്ടുണ്ട്.
പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുണ്ടായിരുന്ന ശീതസമരം പരസ്യമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അടിയന്തിര എല്‍ഡിഎഫ് യോഗം കൂടുകയും പ്രശ്നം ചര്‍ച്ച ചെയ്യുകയുമുണ്ടായി. എഐവൈഎഫുകാരനായ പഞ്ചായത്ത് ഡ്രൈവറെ മാറ്റണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്റും സിപിഎം അംഗങ്ങളും രംഗത്ത് വന്നതോടെ പോര് മുറുകി. പ്രസിഡന്റ് സിപിഐ നേതൃത്വത്തെ രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: