ന്യൂദല്‍ഹി: പതിനാല് കോടി രൂപ കൈക്കൂലി വാഗ്ദാനം ലഭിച്ചു എന്ന വിവാദ വിഷയത്തില്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് ചൊവ്വാഴ്ച സിബിഐക്ക് രേഖാമൂലം പരാതി നല്കി. 600 വാഹനങ്ങള്‍ വാങ്ങുന്നതിന് വിരമിച്ച ഒരു പട്ടാള ഉദ്യോസ്ഥനാണ് കോഴ വാഗ്ദാനം ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ വി.കെ. സിംഗ് കോഴക്കാര്യം പറഞ്ഞതിനെത്തുടര്‍ന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മാര്‍ച്ച് 30 ന് സിബിഐക്ക് നല്കിയ കത്തില്‍ റിട്ട. ലഫ്. ജനറല്‍ തേജീന്ദര്സിംഗാണ് കൈക്കൂലി വാഗ്ദാനം നല്‍കിയതെന്ന് പറഞ്ഞിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. കോഴ വാഗ്ദാനം താന്‍ നേരത്തെ പ്രതിരോധമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്ന് ജനറല്‍ വി.കെ.സിംഗ് പറഞ്ഞിരുന്നു.
ഇതിനിടെ മുന്‍ ലഫ്. ജനറല്‍ തേജീന്ദര്‍സിംഗ് തനിക്കെതിരെയുള്ള ആരോപണത്തെ ദല്‍ഹി ഹൈക്കോടതിയില്‍ എതിര്‍ത്തു. തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ വി.കെ. സിംഗിനും മറ്റ് നാലുപേര്‍ക്കുമെതിരെ പരാതി നല്‍കുകയും ചെയ്തു. ആരോപണം തെറ്റാണെന്ന് തേജീന്ദര്‍സിംഗ് ദല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സുദേഷ്കുമാര്‍ മുമ്പാകെ മൊഴി നല്കി. സൗത്ത് ബ്ലോക്ക് പ്രദേശത്ത് നിയമവിരുദ്ധമായി മൊബെയില്‍ ഫോണ്‍ സംവിധാനം ദുരുപയോഗംചെയ്തുവെന്നാരോപിച്ച് മാര്‍ച്ച് മൂന്ന് മുതല്‍ അഞ്ച് വരെ വി.കെ. സിംഗിനെ ലക്ഷ്യമിട്ട് പത്രവാര്‍ത്തകള്‍ വന്നിരുന്നു.
ഇതില്‍നിന്നും ശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ് മാര്‍ച്ച് അഞ്ചിന് കരസേനാ ആസ്ഥാനത്തുനിന്നും പത്രപ്രസ്താവന പുറത്തുവിട്ടത്. തനിക്കെതിരായി വന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് തേജീന്ദര്‍സിംഗ് പറഞ്ഞു. ടട്രാ, വെക്ട്ര ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കുവേണ്ടി താന്‍ കോഴ വാഗ്ദാനം ചെയ്തുവെന്നത് തെറ്റായതും കെട്ടിച്ചമച്ചതാണെന്നും ഇതിനെ നിഷേധിക്കുന്നുവെന്നും തേജീന്ദര്സിംഗ്കോടതിയില് പറഞ്ഞു. മൊബെയില്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ താനാണ് മാധ്യമങ്ങളെ നിയന്ത്രിച്ചതെന്ന വാര്‍ത്ത കരസേന ബോധപൂര്‍വം കെട്ടിച്ചമച്ചതാണ്. ഞാന്‍ വിരമിച്ച ഉദ്യോഗസ്ഥനാണ്. മാധ്യമങ്ങളെ നിയന്ത്രിക്കുവാനുള്ള ഒരു സംവിധാനവും തനിക്കില്ലെന്നും തേജീന്ദര്‍സിംഗ് കോടതിയില്‍ പറഞ്ഞു.
ബന്ധപ്പെട്ട അധികാരികളോട് ആലോചിക്കാതെ എയര്‍ മോണിറ്ററിംഗ് സിസ്റ്റം വാങ്ങിയെന്ന ആരോപണവും ശരിയല്ല. ഇത് സംബന്ധിച്ച് സേവനത്തില്‍ തുടരുന്ന സമയത്തോ അതിന് ശേഷമോ തന്നെ ചോദ്യംചെയ്തിട്ടില്ലെന്നും തേജീന്ദര്‍ പറഞ്ഞു. മുംബൈ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു അന്വേഷണവും നിലനില്‍ക്കുന്നില്ലെന്ന് തേജീന്ദര്‍ കോടതിയെ അറിയിച്ചു. ആരോപണം തന്റെ യശസ്സിനെ കരിതേച്ച് കാണിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സേനാ ആസ്ഥാനത്തുനിന്നുള്ള പെട്ടെന്നുള്ള ആക്രമണം തന്നെ തകര്‍ത്തുകളഞ്ഞു.
തേജീന്ദര്‍ സിംഗിന് പുറമെ മുന്‍ മേജര്‍ ആര്.എസ്. സഹ്രവത്ത്, ഭൂപേണ്ടര് ചൗധരി, സുമന് ചൗധരി എന്നിവരില്‍നിന്നും കോടതി മൊഴി രേഖപ്പെടുത്തി. വി.കെ. സിംഗിന് പുറമെ എസ്.കെ. സിംഗ്, ബി.എസ്. താക്കൂര്‍, എസ്.എല്‍. നരസിംഹം, ഹിട്ടന്‍ സാനി എന്നിവര്‍ക്കെതിരെ അവരുടെ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തതിനും തനിക്കെതിരെ തെറ്റായ ആരോപണം നടത്തിയതിനും തേജീന്ദര്‍ സിംഗ് മൊഴി കൊടുത്തു. മാര്‍ച്ച് അഞ്ചിന്റെ പത്രപ്രസ്താവന നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ക്ക് മാധ്യമങ്ങളുമായി അഭിമുഖം നടത്താന്‍ അധികാരമില്ലെന്നും തേജീന്ദര്സിംഗിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: