കളമശേരി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ കളമശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഡിസംബര്‍ ഒന്നുവരെ റിമാന്‍ഡ് ചെയ്തു. ഇന്നലെ രാവിലെയാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നാടകീയമായി, മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ ഇയാള്‍ കീഴടങ്ങിയത്.
സക്കീറിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ഒരു മണിക്കൂറിനുള്ളില്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി. കേസ് രാഷ്ട്രീയപ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് സക്കീര്‍ ഹുസൈന്റെ അഭിഭാഷകന് വാദിച്ചു. എതിരാളികള്‍ കെട്ടിച്ചമച്ച കേസ് ഒന്നര വര്‍ഷം മുമ്പ് തീര്‍ത്തതാണ്. തട്ടിക്കൊണ്ടുവന്നുവെന്ന് പറയുന്ന കളമശേരിയിലെ പാര്‍ട്ടി ഓഫീസ് പൊതുസ്ഥലമാണ്. അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും വാദിച്ചു.
എന്നാല്‍ 15ലധികം കേസുകളില്‍ പ്രതിയായ സക്കീര്‍ ഗുണ്ടാപ്പട്ടികയിലുണ്ടെന്നും, ജാമ്യം നല്കിയാല് പൊതുപ്രവര്‍ത്തകനായ ഇയാളുടെ സ്വാധീനം കേസിനെ ബാധിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. അന്വേഷണ ഉേദ്യാഗസ്ഥനായിരുന്ന ബിജോ അലക്സാണ്ടറിനെതിരെ പരാതിയുള്ളതിനാല്‍ ഒന്നര വര്‍ഷം മുമ്പ് നടന്ന അന്വേഷണം തൃപ്തികരമല്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ജാമ്യം നിഷേധിച്ചത്. നേരത്തെ, സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉേദ്യാഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
വെണ്ണലയിലെ ഡയറി ഫാം വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് സക്കീറിനെ ഒന്നാംപ്രതിയാക്കി പാലാരിവട്ടം പോലീസ് കേസെടുത്തത്. തൃക്കാക്കര സ്വദേശിനി ഷീല തോമസുമായുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു കാക്കനാട് സ്വദേശിയായ വ്യവസായി ജൂബി പൗലോസാണ് പരാതി നല്‍കിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സക്കീറിനെ പിന്തുണച്ച് രംഗത്ത് വന്നത് ഏറെ വിവാദമായിരുന്നു. സക്കീറിനെ സ്പോര്‍ട്ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്റാക്കുന്നതില്‍ ജില്ലാ സെക്രട്ടറി പി. രാജീവിന്റേയും കോടിയേരിയുടെയും പിന്തുണയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: