ശബരിമല: തീര്‍ത്ഥാടനകാലത്ത് സന്നിധാനത്ത് ഭീകരഭീഷണി ഉണ്ടാകാന്‍ ഇടയുണ്ടെന്ന കേന്ദ്രമുന്നറിയിപ്പിനെ തുടര്‍ന്ന് പ്രധാന കേന്ദ്രങ്ങളിലെ സുരക്ഷാചുമതല കേന്ദ്രസേന ഏറ്റെടുത്തു. വലിയനടപ്പന്തല്‍, താഴെതിരുമുറ്റം, സോപാനം, ഫ്ളൈഓവര്‍, മാളികപ്പുറം, വാച്ച്ടവര്‍, അരവണ പ്ലാന്റിന് സമീപം, ഭസ്മക്കുളം ഭാഗങ്ങളിലാണ് കേന്ദ്രസേനയെ വിന്യസിച്ചത്.
ഇന്നലെ മുതല്‍ മരക്കൂട്ടം, പാണ്ടിത്താവളം ഭാഗങ്ങളിലെ ചുമതലയും കേന്ദ്രസേന ഏറ്റെടുത്തു. എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നിര്‍ദ്ദേശപ്രകാരം മരക്കൂട്ടം, പാണ്ടിത്താവളം എന്നിവിടങ്ങളിലെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ കേന്ദ്രസേന തയ്യാറാവാതിരുന്നത് വിവാദമായിരുന്നു. അംഗബലം കുറവായതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസേന ഈ നിര്‍ദ്ദേശം തള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ദ്രുതകര്‍മ്മസേനയുടെ ഉന്നത ഉദ്യോഗസ്ഥന് ജയകുമാര്‍ കോയമ്പത്തൂരില്‍നിന്നു സന്നിധാനത്തെത്തി എഡിജിപിയും, ഐജി മനോജ് ഏബ്രഹാമുമായും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പുതിയ രണ്ട് പോയിന്റുകളുടെ നിയന്ത്രണം കേന്ദ്രസേന ഏറ്റെടുത്തത്.
ഇതോടെ നാല്‍പ്പത് കേന്ദ്രസേനാംഗങ്ങള്‍ കൂടി സന്നിധാനത്ത് ഉടന്‍ എത്തും. നിലവില്‍ നൂറ്റി അമ്പതോളം പേരടങ്ങുന്ന ഒരു കമ്പനിയാണ് സന്നിധാനത്ത് ഉള്ളത്.
സന്നിധാനത്തെത്തിയ കേന്ദ്രസേന സുരക്ഷാ ഓഡിറ്റ് നടത്തി തയ്യാറാക്കിയ രൂപരേഖ അനുസരിച്ചാണ് സേനാവിന്യാസം നടത്തിയത്. ശ്രീകോവിലിനും സന്നിധാനത്തിനും ചുറ്റും മൂന്ന് വലയം തീര്‍ത്താണ് സേന നിലയുറപ്പിച്ചിട്ടുള്ളത്. എകെ 47, എസ്എല്‍ആര്‍, ഇന്‍സാസ്, എന്നീ അത്യാധുനിക തോക്കുകളാണ് കേന്ദ്രസേന ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: