കുമളി: കാലാവസ്ഥാ വ്യതിയാനം പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മൃഗങ്ങളേയും ബാധിക്കുന്നു. മഴക്കുറവ് മൂലം തേക്കടി തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനാല്‍ ഉള്‍വനങ്ങളിലെ മൃഗങ്ങള്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടുകയാണ്. അവ വെള്ളത്തിനായി വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി തടാകക്കരയില്‍ എത്തുന്നു. 110 അടിയില്‍ താഴെയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്.
ഈ യാത്രയില്‍ ചെറുജീവികളെ വലിയ ജീവികള്‍ പിടികൂടുന്നുമുണ്ട്. ആവാസ വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കാവുന്നതരത്തിലാണ് വരള്‍ച്ച. മഴക്കാലത്ത് ചെറുകുഴികളില്‍ നിറയുന്ന ജലവും മലമുകളില്‍ നിന്ന് ഒഴുകിയെത്തുന്ന ചെറുഅരുവികളുമാണ് വന്യമൃഗങ്ങളുടെ ആശ്രയം. പക്ഷികളും, മൃഗങ്ങളും എക്കാലവും ഇവയെ ആശ്രയിച്ചിരുന്നു .
എന്നാല്‍, ഇക്കൊല്ലം ഇടവപ്പാതിയും, കാലവര്‍ഷവും കാര്യമായി ലഭിക്കാതെ വന്നതോടെ വനത്തിനുള്ളിലെ ചെറുകുഴികളും, നീര്‍ച്ചാലുകളും വരണ്ടു. ആനയും കാട്ടുപോത്തും ഉള്‍പ്പെടെ വലിയമൃഗങ്ങള്‍ കിലോമീറ്ററുകള്‍ കടന്ന് തടാകക്കരയില്‍ എത്തുന്നു. ചെറു പക്ഷികളും പാമ്പുകളും ഉള്‍പ്പെടെയുള്ളവ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയാതെ ചത്ത് പോകുന്നു.
വന്യജീവികളുടെ കുടിവെള്ളത്തിനായി വനംവകുപ്പ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇവയൊന്നും ഫലപ്രദമാകുന്നില്ല . ദീര്‍ഘ വീക്ഷണത്തോടെയുള്ളതും വന്യജീവികളുടെ നിലനില്‍പ്പിന് ഉപകാരപ്പെടുന്നതുമായ പദ്ധതികള്‍ കണ്ടെത്തി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപെടുന്നുവെന്നാണ് വനം വന്യജീവി ഗവേഷണവുമായി ബദ്ധപ്പെട്ടവരുടെ അഭിപ്രായം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: