കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധിക്കല്‍ നടപടിയെ ശക്തമായി അനുകൂലിക്കുന്നുവെന്ന് പി.സി. ജോര്‍ജ്ജ് എംഎല്‍എ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കല്ലാതെ മറ്റാര്‍ക്കും ഇത്തരത്തിലുള്ള തീരുമാനമെടുക്കാന്‍ ചങ്കൂറ്റമില്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
മോദിയുടെ ശക്തമായ ഈ തീരുമാനത്തെ താനടക്കമുള്ള ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. നല്ല കാര്യം ആര് ചെയ്താലും അതിനെ അപമാനിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തോമസ് ഐസക്കും ഈ നടപടിയെ എതിര്‍ക്കുന്നത് അവരുടെ മടിയില്‍ കനമുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളനോട്ടും കള്ളപ്പണക്കാരേയും ഒഴിവാക്കി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നല്ല നിലയിലാക്കാന്‍ ഈ നടപടി പ്രയോജനപ്പെടും. നോട്ട് നിരോധനം മാന്യമായ സമീപനത്തോടെ മുന്നോട്ടുകൊണ്ടുപോയാല്‍ രണ്ട് മാസംകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാകും. പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന കള്ളനോട്ടുകളുടെ ഒഴുക്ക് ഇതോടെ നില്‍ക്കുമെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.
സാധാരണക്കാരായ കര്‍ഷകര്‍ അവരുടെ സമ്പാദ്യം മുഴുവനും സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ളവരുടെ വര്‍ഷങ്ങളായുള്ള സമ്പാദ്യത്തിലെ കണക്ക് സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണം.
എന്നാല്‍, സഹകരണ പ്രസ്ഥാനങ്ങള്‍ പാവപ്പെട്ട കര്‍ഷകരെ മറയാക്കി കൊള്ളക്കാര്‍ അടക്കി വാഴുകയാണ്. പ്രമുഖ രാഷ്ട്രീയ കക്ഷികളുടേയും അഴിമതി വീരന്മാരുടേയും സമ്പത്ത് ഇവിടങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതിനാല്‍ സഹകരണ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്ന വമ്പന്മാരുടെ കള്ളപ്പണം പിടിച്ചെടുക്കുവാന്‍ കേന്ദസര്‍ക്കാരിന്റെ ഇടപെടീല്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ നിരോധിക്കുന്ന കാര്യം നേരത്തേതന്നെ കള്ളപ്പണക്കാര്‍ അറിഞ്ഞുവെന്ന് പറയുന്നത് വിശ്വസിക്കാനാവുന്നതല്ലെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: