കൊച്ചി: നമുക്ക് ജാതിയില്ലെന്ന വിളംബരം ശ്രീനാരായണ ഗുരുദേവന് നടത്തിയിട്ടില്ലെന്ന് ഭാരതീയ വിചാര കേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്. മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ പരിപാടിയുടെ ഭാഗമായി എറണാകുളത്ത് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവ അദ്വൈതാശ്രമത്തില്‍ സന്യാസിമാരായി ഈഴവ വിഭാഗത്തിലുള്ളവരെ മാത്രമേ എടുക്കൂവെന്ന ദുഷ്പ്രചരണം നടന്നിരുന്നു. ഇതറിഞ്ഞ് ഗുരുദേവന് തനിക്ക് മതമോ ജാതിയോ ഇല്ലെന്നും, താന്‍ അതൊക്കെ പണ്ടേ ഉപേക്ഷിച്ചതാണെന്നും വിശദീകരിച്ചു. ശിഷ്യനായ എസ്.എന്‍. ചെതന്യ സ്വാമി പ്രബുദ്ധ കേരളത്തിന് ഇത് അയച്ചുകൊടുത്തു.
പ്രബുദ്ധ കേരളത്തില്‍ ഇത് പ്രസിദ്ധീകരിച്ചത് ‘നമുക്ക് ജാതിയില്ല’യെന്ന തലക്കെട്ടിലായിരുന്നില്ല. മറിച്ച് ‘പരസ്യം’ എന്നാണുള്ളത്. ഇതില്‍ ഗുരുദേവന്റെ ഒപ്പില്ല. അദ്വൈതാശ്രമത്തിന്റെ സീല്‍ മാത്രമാണുള്ളത്. പരസ്യത്തിന് മുകളില്‍ പ്രബുദ്ധ കേരളം മാസികയുടെ ഒരു വിശദീകരണവും നല്‍കിയിട്ടുണ്ട്. അതില്‍ ആലുവ അദ്വൈതാശ്രമത്തില്‍ നിന്ന് എസ്.എന്‍ ചൈതന്യ സ്വാമി ഒരു പരസ്യം അയച്ചുതന്നിരിക്കുന്നുവെന്നാണ് എഴുതിയിരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നുണയിലൂടെ നിലനില്‍ക്കുന്ന പ്രസ്ഥാനമാണ്.
അക്രമമാണ് മാര്‍ഗ്ഗം. അവരുടെ അക്രമത്തിന് ഇരയാകാത്ത ഒരു സംഘടനയുമില്ല. രാഷ്ട്രീയ സാംസ്കാരിക, ആദ്ധ്യാത്മിക, സാമുദായിക സംഘടനകളും വ്യക്തികളും കമ്മ്യൂണിസ്റ്റ് അക്രമത്തിന് ഇരയായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളും ഭീകരവാദികളും സംസ്ഥാനത്തെ അരാജകത്വത്തിലേയ്ക്ക് നയിക്കുകയാണ്. അക്രമത്തെ ന്യായീകരിക്കാന്‍ എപ്പോഴും ശത്രുക്കളെ സൃഷ്ടിക്കുകയാണ് ഇവരുടെ രീതി. നുണ പ്രചരണത്തിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് ‘ജാതിയില്ലാ വിളബര പരിപാടി’.
ഇന്നോളം ഗുരുവിന്റെ ജന്മദിനം ആഘോഷിക്കാത്തവര്‍ ഇപ്പോള്‍ അത് ഏറ്റെടുത്തിരിക്കുകയാണ്. ഗുരുദേവ പ്രേമമല്ല, പരിപാടിയുടെ പേരില്‍ ജാതിസ്പര്‍ദ്ധയും സംഘര്‍ഷവും ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രന് പറഞ്ഞു. ഡോ. സതീഷ് ഭട്ട്, ഒ.കെ. ജയചന്ദ്രന്, കെ.എച്ച്. വിജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: