ഇരിട്ടി: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡും സിപിഎം ഭരണ നേതൃത്വവും ക്ഷേത്രഭരണം രാഷ്ട്രീയവത്കരിക്കുന്നത് കാരണം ക്ഷേത്ര വികസന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ ക്ഷേത്രവിശ്വാസികളും ഭരണാധികാരികളും ആശങ്കയിലാണെന്ന് റിപ്പോര്‍ട്ട്.
വിശ്വാസികളല്ലാത്ത പാര്‍ട്ടിനേതൃത്വത്തിന്റെ ക്ഷേത്രകാര്യങ്ങളിലുള്ള ഇടപെടലുകള്‍ ക്ഷേത്രങ്ങളേയും ഹൈന്ദവ സംസ്കാരത്തെയും തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കപ്പെടെണ്ടിയിരിക്കുന്നുവെന്ന് ഇത്തരം ക്ഷേത്രങ്ങള്‍ ഭരിക്കുന്ന ട്രസ്റ്റ് അംഗങ്ങളും ക്ഷേത്രക്കമ്മറ്റി ഭാരവാഹികളും പറയുന്നു. ക്ഷേത്രങ്ങളെ ഉദ്ധരിക്കാന്‍ ട്രസ്റ്റികളും ക്ഷേത്രക്കമ്മറ്റികളും വിശ്വാസികളും അഹോരാത്രം പാടുപെടുമ്പോള്‍ രാഷ്ട്രീയ ലാഭത്തിനായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നാണു ഇവരുടെ അഭിപ്രായം. മറ്റ് മതസ്ഥരുടെ ആരാധനാകാര്യങ്ങളില്‍ അഭിപ്രായം പറയാത്തവര്‍ ഹൈന്ദവക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമാക്കുന്നത് ക്ഷേത്ര സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടി മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയവത്കരണം തടയുന്നതിന് വേണ്ടി വിശ്വാസികള്‍ രാഷ്ട്രീയഭേദമന്യേ ഒറ്റക്കെട്ടായി രംഗത്തു വരേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്നും ഇവര്‍ പറയുന്നു.
എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്ക് രാഷ്ട്രീയ ഇടപെടല്‍ മൂലം ക്ഷേത്രഭരണം സുഗമമായി നടത്തി കൊണ്ടുപോവാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത് എന്ന ആരോപണവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. സുപ്രധാനമായ പല ക്ഷേത്രങ്ങളുടെയും ഭരണച്ചുമതല കഴിവും പ്രാപ്തിയും നോക്കാതെ ഭൂമി അഴിമതിക്കേസില്‍ അടക്കം ഉള്‍പ്പെട്ടതും അച്ചടക്കനടപടിക്കു വിധേയമായതുമായ ഒഫീസര്‍മാരെ നിയമിച്ചത് മൂലം അവതാളത്തിലാവുകയാണ്. തിരുനെല്ലി, മുഴക്കുന്ന് മൃദംഗ ശൈലേശ്വരി തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഇത്തരക്കാരെ നിയമിക്കാനുള്ള നീക്കം നടക്കുന്നതായാണ് അറിയുന്നത്.
ക്ഷേത്രഭരണം രാഷ്ട്രീയ മുക്തമാക്കി ക്ഷേത്രത്തില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന വിശ്വാസികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ട്രസ്റ്റുകളും ക്ഷേത്രക്കമ്മറ്റികളും ഭക്തജനങ്ങളും ഒന്നടങ്കം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: