കണ്ണൂര്‍: കാര്‍ഷിക വായ്പാ കുടിശ്ശികയിലേക്ക് വകയിരുത്തിയ വിധവയും രോഗിയുമായ വയോധികയുടെ പെന്ഷന് തുക അടിയന്തിരമായി തിരികെനല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. പരാതിക്കാരി ബാങ്കിന് നല്‍കാനുള്ള ബാക്കി തുക എഴുതിത്തള്ളണമെന്നും കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴസന്‍ പി.മോഹനദാസ് ഉത്തരവില്‍ ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ കര്‍ഷക തൊഴിലാളി പെന്‍ഷനായി വന്നിട്ടുള്ള തുകയില്‍ നിന്നും അവരുടെ അനുവാദം കൂടാതെ ബാങ്ക് പിന്‍വലിച്ച 8903 രൂപ പരാതിക്കാരിക്ക് തിരികെ നല്‍കണമെന്നും കമ്മീഷന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബഌത്തൂര്‍ ശാഖാ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്കി.
കണ്ണൂര്‍ കല്ല്യാട് ബഌത്തൂര്‍ വട്ടക്കില്‍ കമലാക്ഷിയുടെ പരാതിയിലാണ് നടപടി. 2011 ല്‍ എസ്ബിറ്റിയില്‍ നിന്നും കമലാക്ഷി കാര്‍ഷിക വായ്പ എടുത്തിരുന്നു. കുടിശിക അടക്കാന്‍ കാലതാമസമുണ്ടായി. എന്നാല്‍ തന്റെ ബാങ്ക് അക്കൗണ്ടിലെത്തിയ കര്‍ഷകതൊഴിലാളി പെന്ഷന് കാര്‍ഷിക വായ്പ കുടിശികയിലേക്ക് ബാങ്ക് തന്റെ അനുവാദം കൂടാതെ വകയിരുത്തിയെന്നാണ് പരാതി. രോഗിയായ തന്റെ ഏക വരുമാനം മൂന്നുമാസം കൂടുമ്പോള്‍ ലഭിക്കുന്ന കര്‍ഷക തൊഴിലാളി പെന്ഷന് മാത്രമാണെന്ന് പരാതിയില്‍ പറയുന്നു.
പരാതിക്കാരി 2010 ല്‍ ഒരു ലക്ഷം രൂപ വായ്പ എടുത്തെന്നും കുറെക്കാലം തിരിച്ചടച്ചെന്നും ബാങ്ക് മാനേജര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. കുടിശിക 1,76,074 രൂപയുണ്ടായിരുന്നു. ഇതിനിടെ പരാതിക്കാരിയുടെ സഹോദരന് 1,30,000 രൂപ ഒരുമിച്ചടച്ചു. 37,171 രൂപ അടക്കാന്‍ ബാക്കിയുണ്ട്. അങ്ങനെയാണ് പരാതിക്കാരിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 8903 രൂപ വായ്പ തുകയിലേക്ക് വകയിരുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ന്യായീകരിക്കാനാവില്ലെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: